‘സാലറി കട്ട്’: പി.എഫ് ഉൾപ്പെടെ വായ്പ തിരിച്ചടവ് മാറ്റിവെക്കാൻ ഉത്തരവ്
text_fieldsതൃശൂർ: ആറ് ദിവസത്തെ ശമ്പളം പിടിക്കുമ്പോൾ സർക്കാർ ജീവനക്കാർക്കുണ്ടാവുന്ന സാമ്പത്തികഭാരം കുറക്കാൻ വായ്പാതിരിച്ചടവുകൾ മാറ്റിവെക്കാൻ നിർദേശം. ഇത് സംബന്ധിച്ച് ധനകാര്യ വായ്പാവിഭാഗം ഉത്തരവിറങ്ങി. ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്ന ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാസങ്ങളിലെ വായ്പാ തിരിച്ചടവുകളും പി.എഫ് അടക്കമുള്ള മുൻകൂറുകളുമാണ് മാറ്റിവെക്കാനാണ് നിർദേശം. ജീവനക്കാരുടെയും അധ്യാപകരുടെയും ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്നതിെൻറ ഭാഗമായാണ് നടപടി.
മാറ്റിവെക്കുന്ന തിരിച്ചടവ് പത്ത് തുല്യതവണകളായി സെപ്റ്റംബർ മുതൽ 2021 ജൂൺ വരെ മാസങ്ങളിലെ ശമ്പളത്തിൽ നിന്ന് ഈടാക്കണം. ആനുകൂല്യം ബന്ധപ്പെട്ട ഡി.ഡി.ഒക്ക് അപേക്ഷ സമർപ്പിക്കുന്ന ജീവനക്കാർക്കും അധ്യാപകർക്കും മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിൽ വ്യക്തമാക്കി. മൊത്തശമ്പളത്തിൽ നിന്ന് ആറ് ദിവസത്തെ ശമ്പളം കുറക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അത്തരം ഉദ്യോഗസ്ഥരുടെ പ്രോവിഡൻറ് ഫണ്ട് വിഹിതം അടിസ്ഥാനശമ്പളത്തിെൻറ ആറ് ശതമാനമാക്കി കുറക്കാം.
നിർദേശങ്ങളിൽ വീഴ്ച സംഭവിച്ചാൽ ബന്ധപ്പെട്ട ഡി.ഡി.ഒയുടെ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും തിരിച്ചടവിൽ വീഴ്ച വരുത്തുന്ന ജീവനക്കാരുടെ ശമ്പള ബില്ലുകൾ ട്രഷറി ഓഫിസർ അംഗീകരിക്കേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
