സാലറി ചലഞ്ച്; എത്തിയത് 450 കോടി
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധിയെ തുടർന്നുള്ള ഭേദഗതി ഉൾപ്പെടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട നടപടി പൂർത്തിയായി. പങ്കാളികളായവർക്ക് പിന്മാറാനുള്ള അവസരം അവസാനിച്ചതോടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറായ ‘സ്പാർക്കി’ൽനിന്ന് ഇൗ ഒാപ്ഷൻ പിൻവലിച്ചു. അതേസമയം, കുറഞ്ഞ സമയം മാത്രമാണ് ‘സ്പാർക്കി’ൽ പിൻവലിക്കാൻ ഒാപ്ഷൻ നൽകിയതെന്നും പിന്മാറാൻ താൽപര്യമുള്ള ഭൂരിഭാഗത്തിനും അവസരം ലഭിച്ചില്ലെന്നും പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു. മാത്രമല്ല, ഒാരോ മാസത്തെയും ശമ്പളം പിടിക്കുന്നതിന് അതത് മാസം സമ്മതപത്രം വാങ്ങണമെന്ന്് സംഘടനകൾ ആവശ്യപ്പെെട്ടങ്കിലും സർക്കാർ പരിഗണിച്ചില്ല.
ആദ്യ ഉത്തരവനുസരിച്ച് വിസമ്മതപത്രമോ ഒാപ്ഷനോ നൽകാതിരുന്നവർ സാലറി ചലഞ്ചിന് സന്നദ്ധരാണെന്ന വിലയിരുത്തലിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ 11 ശതമാനത്തിൽ ഭൂരിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്. 30,000 പേരാണ് ഇൗ വിഭാഗത്തിലുണ്ടായിരുന്നത്. വിസമ്മതപത്രം അസാധുവായതോടെ ഇവരിൽനിന്ന് പണം പിടിക്കണമെങ്കിൽ സമ്മതപത്രം അനിവാര്യമായി. പുതുക്കിയ ഉത്തരവിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവര്ക്ക് സമ്മതപത്രം നല്കി ചലഞ്ചിൽ ഉൾപ്പെടാൻ അവസരം നൽകിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സാലറി ചലഞ്ചിലൂടെ 450 കോടി രൂപ എത്തിയെന്നാണ് കണക്ക്. കഴിഞ്ഞമാസം ഒറ്റത്തവണയായി നൽകിയതുൾപ്പെടെ 300 കോടി രൂപയാണ് കിട്ടിയത്. ഈ മാസം 150 കോടി രൂപ ലഭിച്ചു. മാസം ഏറ്റവും കുറഞ്ഞത് 150 കോടി രൂപ എന്ന തോതിൽ 1500 കോടി കിട്ടുമെന്നാണ് പ്രതീക്ഷ. സാലറി ചലഞ്ച് തുടങ്ങിയ ഒക്ടോബറിൽ 2.88 ലക്ഷം പേരാണ് ഒറ്റത്തവണയോ 10 ഗഡുക്കളായോ ശമ്പളം നൽകാൻ തയാറായത്.
വീടുകളുടെ പുനർനിർമാണം തുടങ്ങി
തിരുവനന്തപുരം: പ്രളയത്തിൽ തകർന്നതും വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനർനിർമാണം തുടങ്ങി. പൂർണമായി തകർന്ന വീടുകളെ ആറ് വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം ലഭ്യമാക്കുക. സ്വന്തം ഭൂമിയിൽ പുനർനിർമാണം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആദ്യഗഡു നൽകാൻ കലക്ടർമാർക്ക് അനുമതിനൽകി. 6,537 കുടുംബങ്ങൾ ആദ്യഗഡുവിന് അപേക്ഷിച്ചിട്ടുണ്ട്. 1,656 പേർക്ക് ആദ്യഗഡുവായി 16 കോടി രൂപ നൽകി. മലയോരമേഖലയിൽ 95,100 രൂപയും സമതലപ്രദേശത്ത് 1,01,900 രൂപയുമാണ് ആദ്യഗഡുവായി നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.