വിസമ്മതത്തിന് മൂന്നു ദിവസം കൂടി, 40 ശതമാനം പേർ ഒപ്പിെട്ടന്ന് യു.ടി.ഇ.എഫ്
text_fieldsതിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടുള്ള വി സമ്മതപത്രം സമർപ്പിക്കാൻ ഇനി മൂന്നു ദിവസം കൂടി. പ്രതിപക്ഷ സംഘടനകൾ കൂട്ടമായി വിസമ്മതപത്രം ഒപ്പിട്ട് നൽകൽ തുടരുന്നതിനിടെ സാലറി ചലഞ്ചിൽ ഒാഫറുകളടക്കം പ്രഖ്യാപിച്ചാണ് മറുഭാഗം പരമാവധി ജീവനക്കാരെ യജ്ഞത്തിൽ പങ്കാളികളാക്കാൻ ശ്രമിക്കുന്നത്. ആരോപണ-പ്രത്യാരോപണങ്ങൾ പല ഘട്ടത്തിലും ഏറ്റുമുട്ടലുകളിൽ വരെ എത്തിയിരുന്നു. സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ അധ്യാപക-സർവിസ് സംഘടനകളുടെ പൊതുവേദിയായ യു.ടി.ഇ.എഫ് (യുൈനറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ) നടത്തിയ ഒാഫിസ് കാമ്പയിൻ ബുധനാഴ്ച സമാപിച്ചു.
ഇതുവരെ 40 ശതമാനം ജീവനക്കാർ വിസമ്മതപത്രം ഒപ്പിട്ട് നൽകിയെന്ന് യു.ടി.ഇ.ഫ് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാർക്കുമേൽ ഭരണാനുകൂല സംഘടനകളുടെ കനത്ത സമ്മർദമുണ്ടെന്നും വരുന്ന മൂന്നു ദിവസങ്ങളിൽ കൂടുതൽ പേർ വിസമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുമെന്നും ഇവർ പറയുന്നു. ഭരണാനുകൂല സംഘടനകളുടെ സജീവ പ്രവർത്തകരും നേതാക്കളും ഒഴികെയുള്ളവർ സംരംഭത്തിൽനിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ഭാരവാഹികൾ പറയുന്നു. സെക്രേട്ടറിയറ്റിലെ പൊതുഭരണവകുപ്പിൽ 150 ഉം ധനകാര്യ വകുപ്പിൽ 70 ഉം നിയമവകുപ്പിൽ എട്ടും പേർ വിസമ്മതപത്രം ഒപ്പിട്ട് നൽകിയതായാണ് ലഭ്യമാകുന്ന വിവരം. 5000 ത്തോളം ജീവനക്കാരാണ് സെക്രേട്ടറിയറ്റിലുള്ളത്.
അതേസമയം, സർക്കാർ നല്ല ഉദ്ദേശ്യത്തോടെ മുന്നോട്ട് വെച്ച സംരംഭത്തിൽ രാഷ്ട്രീയം കലർത്തി തകർക്കാൻ ശ്രമിക്കുകയാണെന്നാണ് ഭരണപക്ഷ സംഘടനകളുടെ ആരോപണം. ഇതിനിടെ പെൻഷൻകാരിൽനിന്ന് ദുരിതാശ്വാസനിധിയിലേക്ക് വിഹിതം ഇൗടാക്കുന്നതിന് ആലോചനയുണ്ട്. മുന്നോടിയായി ഇൗ മാസം 22ന് മന്ത്രി തോമസ് െഎസക് പെൻഷൻകാരുെട യോഗം വിളിച്ചിട്ടുണ്ട്. ഒരു മാസത്തെ പെൻഷനാണ് ഇവരിൽനിന്ന് ആവശ്യപ്പെടുക. സാലറി ചലഞ്ച് മാതൃകയിൽ ഗഡുക്കളും അനുവദിക്കുമെന്നാണ് വിവരം. ജീവനക്കാരും പെൻഷൻകാരും ഒരുമാസത്തെ വരുമാനം നൽകുന്നതിലൂടെ 3800 കോടി രൂപ ലഭിക്കുമെന്ന് സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 5,43,864 സർവിസ് പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്.
ജില്ലകളിൽനിന്ന് സമാഹരിച്ചത് 190 കോടി; ഭീഷണിപ്പെടുത്തി പണം പിരിക്കേണ്ട കാര്യമില്ലെന്ന് ജയരാജൻ
തിരുവനന്തപുരം: മന്ത്രിമാർ ജില്ലകളിൽനിന്ന് ദുരിതാശ്വാസനിധിയിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ 189.62 കോടി ലഭിച്ചെന്ന് മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. കണ്ണൂർ 30.87 കോടി, ആലപ്പുഴ 24 കോടി എന്നീ ജില്ലകളാണ് മുന്നിൽ. സ്വർണാഭരണങ്ങൾ അടക്കമുള്ളവ സംഭാവനയായി കിട്ടി. കൂത്തുപറമ്പിൽ വെടിയേറ്റ പുഷ്പൻ ഒരു മാസത്തെ പെൻഷൻ നൽകി. സെപ്റ്റംബർ 10 മുതൽ 15 വരെയായിരുന്നു ജില്ലകളിലെ ധനസമാഹരണം. പ്രളയ ദുരിതം കണ്ടിട്ടും മനസ്സലിയുന്നില്ലെങ്കിൽ അലിയാതിരിക്കെട്ട. ഭീഷണിപ്പെടുത്തി ദുരിതാശ്വാസനിധിയിേലക്ക് പണം പിരിക്കേണ്ട കാര്യമില്ലെന്നും വാർത്തസമ്മേളനത്തിൽ സാലറി ചലഞ്ചിനെ കുറിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നല്ല മനുഷ്യത്വമുള്ള എല്ലാവരും നിർലോഭമായി സഹകരിക്കുന്നുണ്ട്. നിർബന്ധിത പിരിവില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും വരെ പണം സമാഹരിച്ച് നൽകി. സ്കൂൾ കുട്ടികൾ 15.18 കോടി രൂപ തന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതബാധിതർക്ക് 10,000 രൂപ വീതമുള്ള സഹായം 5,50,703 കുടുംബങ്ങൾക്ക് നൽകി. മരണപ്പെട്ട 327 പേരുടെ കുടുംബങ്ങൾക്കും സഹായം നൽകി. ബാർ കോഴക്കേസിൽ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകില്ല
ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടതില്ലെന്ന് ചെങ്ങന്നൂർ നഗരസഭ കൗൺസിൽ തീരുമാനിച്ചു. യു.ഡി.എഫ് -ബി.ജെ.പി. തീരുമാനത്തോട് യോജിച്ചപ്പോൾ ഇടതുപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് സംഭാവന നൽകേണ്ട എന്ന് തീരുമാനിച്ചത്.സർക്കാർ നിർദേശ പ്രകാരം നഗരസഭ 25 ലക്ഷം രൂപ തനതു ഫണ്ടിൽനിന്ന് സംഭാവന നൽകുന്ന വിഷയത്തിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുന്ന നഗരസഭക്ക് തനത് ഫണ്ടിൽനിന്ന് എങ്ങനെ 25 ലക്ഷം കൊടുക്കാൻ കഴിയുമെന്ന് യു.ഡി.എഫ്. പാർലമെൻററി പാർട്ടി ഡെപ്യൂട്ടി ലീഡർ കെ.ഷിബു രാജൻ ചോദിച്ചു.
22 മുതൽ ഒക്ടോബർ രണ്ടുവരെ തീവ്രശുചീകരണം
തിരുവനന്തപുരം: പ്രളയാനന്തര ശുചീകരണത്തിെൻറ തുടർച്ചയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടുവരെ സംസ്ഥാനത്ത് തീവ്രശുചീകരണത്തിന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉള്ള മാലിന്യം വേർതിരിച്ച് സംസ്കരിക്കും. ജലാശയങ്ങൾ ശുചീകരിക്കും.
ശുചീകരണ പ്രവർത്തനം പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം വകുപ്പുകൾ ഏകോപിപ്പിക്കും. ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷൻ എന്നിവയും ജില്ല-സംസ്ഥാന തലങ്ങളിൽ ഉണ്ടാകും. ജില്ലതല പ്രവർത്തന ഏകോപനം കലക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ എന്നിവർക്കായിരിക്കും. വിദ്യാലയങ്ങളിൽ ഹരിത കേരള മിഷെൻറ സഹകരണത്തോടെ മാലിന്യം വേർതിരിക്കുന്നതിൽ അവബോധം ഉണ്ടാക്കും. എല്ലാ സർക്കാർ ഓഫിസുകളും നവംബർ ഒന്നുമുതൽ ഗ്രീൻ േപ്രാട്ടോകോൾ നടപ്പാക്കും.
ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാനും തീരങ്ങളിലുള്ള മാലിന്യം നീക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ജലാശയങ്ങൾ മലിനപ്പെടുത്തുന്നവർക്ക് കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ (ഭേദഗതി) ഓർഡിനൻസ് 2017, കേരള പഞ്ചായത്തീരാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994 പ്രകാരമുളള ശിക്ഷയും പിഴയും അടക്കമുളള നിയമ നടപടിയുണ്ടാകും.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ശുചീകരണത്തിന് നേതൃത്വം നൽകും. ശുചീകരണത്തിന് പഞ്ചായത്തുകൾക്ക് പരമാവധി 10,000 രൂപയും നഗരസഭ/കോർപറേഷൻ എന്നിവക്ക് 25,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത്/പ്ലാൻ ഫണ്ടിൽനിന്ന് വിനിയോഗിക്കാം. ജില്ലതലത്തിൽ ശുചീകരണത്തിന് ശുചിത്വ മിഷെൻറ ഐ.ഇ.സി ഫണ്ടിൽനിന്ന് ലക്ഷം രൂപ വീതം ലഭ്യമാക്കും. വകുപ്പുകളുടെ പങ്കാളിത്തം കലക്ടർമാർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.