സാലറി ചലഞ്ചിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവിനെതിെര (സാലറി ചലഞ്ച്) ഹൈകോടതിയിൽ ഹരജി. ജീവനക്കാരുടെ സമ്മതമില്ലാതെ ഉത്തരവിലൂടെ നിർബന്ധപൂർവം ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ നടപടി മൗലികാവകാശ ലംഘനമാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘാണ് കോടതിയെ സമീപിച്ചത്. ഹരജി തീർപ്പാകുംവരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നാണ് ഇടക്കാല ആവശ്യം.
പ്രളയം സർക്കാർ ജീവനക്കാരടക്കമുള്ളവരുടെ ജീവിതതാളം തെറ്റിച്ചതായി ഹരജിയിൽ പറയുന്നു. പ്രളയദുരന്തത്തിൽനിന്ന് ഇപ്പോഴും കര കയറിയിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ ദുരിതം വർധിപ്പിക്കുന്ന നടപടിയാണിത്. സർക്കാറിനുവേണ്ടി ജോലി ചെയ്യുന്നവരാണ് ജീവനക്കാർ. ജോലിക്ക് കൂലി നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ശമ്പളം അവരുടെ അവകാശമാണ്. അത് പിടിച്ചെടുക്കാൻ സർക്കാറിന് അധികാരമില്ല. എന്തുപേരിലായാലും സമ്മതമില്ലാതെ പണം പിടിച്ചെടുക്കുന്നത് പിടിച്ചുപറിയാണ്. ശമ്പളം പിടിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലെ മാർഗനിർദേശങ്ങൾ നിർബന്ധിത സ്വഭാവത്തിലുള്ളതാണ്. ഒരാൾക്ക് കഴിയാവുന്നവിധം സ്വന്തം താൽപര്യത്തിനനുസരിച്ച് സംഭാവന നൽകാൻ അവസരം നൽകുന്നില്ല.
ദുരിതാശ്വാസനിധിയിലേക്ക് നൽകേണ്ട സംഭാവന തുകയുടെ പരിധി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ജീവനക്കാർക്കുതന്നെ നൽകണമെന്നും സംഭാവന നൽകാൻ തയാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന നിർദേശം റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഒരാളെയും നിർബന്ധിച്ചിട്ടില്ല
–മന്ത്രി ഇ.പി. ജയരാജൻ
തിരുവനന്തപുരം: സർക്കാർ ഒരാളെയും പിരിവിന് നിർബന്ധിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. പ്രളയ ദുരന്തത്തിൽനിന്ന് നാടിനെ കരകയറ്റാൻ സർക്കാർ ജീവനക്കാർ തയാറാവുേമ്പാൾ മനസിൽ വിഷം കുത്തിവെച്ച് മലീമസമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിച്ച ഇ. പത്മനാഭൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യെൻറ ദുഃഖത്തിലും വേദനയിലും സന്തോഷിക്കുന്നവർക്ക് ചരിത്രം മാപ്പുനൽകില്ല. വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പെട്രോളിെൻറ വില കുറക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണം. ഇലക്ട്രിക് പോസ്റ്റിന് ചുവട്ടിൽ വെള്ളം ഒഴിച്ചാൽ മുളച്ച്വരില്ല. പാറക്ക് കല്ലെറിഞ്ഞിട്ടും കാര്യമില്ല. ധനസമാഹരണത്തിന് മന്ത്രിമാർ വിദേശത്ത് പോകും. കിട്ടാവുന്നിടത്തോളം പണം സമാഹരിക്കും. മന്ത്രിമാർ വരണമെന്നാണ് വിദേശ മലയാളികൾ ആവശ്യപ്പെടുന്നെതന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവിതാംകൂർ േദവസ്വം ബോർഡിൽ സാലറി ചലഞ്ച് നിർബന്ധമല്ലെന്നും ഒരു മാസത്തെ ശമ്പളം നൽകാൻ തയാറുള്ള ജീവനക്കാരിൽനിന്ന് ആ തുക വാങ്ങുമെന്നും പ്രസിഡൻറ് എ. പത്മകുമാർ പ്രതികരിച്ചു.
താൽപര്യമുള്ള ജീവനക്കാർക്ക് അത് നൽകാം. ജീവനക്കാരിൽനിന്ന് വിസമ്മതപത്രം എഴുതി വാങ്ങില്ല. ശബരിമല തീർഥാടകരിൽനിന്ന് അമിത യാത്രക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സിയും ബോർഡും തമ്മിൽ തർക്കങ്ങളൊന്നുമില്ല. അക്കാര്യം ഗതാഗതമന്ത്രിയുമായി ചർച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പമ്പയുടെ പുനർനിർമാണം, ശബരിമല തീർഥാടനത്തിന് സൗകര്യമൊരുക്കൽ തുടങ്ങിയ കാര്യങ്ങൾ ചൊവ്വാഴ്ച ചേർന്ന ബോർഡ് യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.