ശിഹാബ് തങ്ങൾ എല്ലാ മതങ്ങളുടെയും നേതാവ് -സാദിഖലി തങ്ങള്‍
text_fieldsമുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. എം.കെ. മുനീർ, എം. വിജയകുമാർ, കെ. രാജൻ എം.എൽ.എ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. യൂജിൻ എച്ച്. പെരേര, കെ.പി.എ. മജീദ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം: ഏതെങ്കിലും ഒരു മതത്തിന്റെ നേതാവല്ല, മറിച്ച് എല്ലാ മതങ്ങളുടെയും നേതാവായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ ഉറച്ചനിലപാടുകള്‍ സ്വീകരിക്കുകയും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടയിടങ്ങളില്‍ അതിന് തയാറാകുകയും ചെയ്യുന്ന വ്യക്തിയായിരുന്നു.
ശിഹാബ് തങ്ങളുടെ ദര്‍ശനം എല്ലാ കാലത്തേക്കും എല്ലാ ലോകത്തേക്കുമുള്ളതാണ്. വിദ്വേഷത്തിനെതിരായ നിലപാടുകളാണ് രാഷ്ട്രീയത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും ഉണ്ടാകേണ്ടതെന്ന് പഠിപ്പിച്ചാണ് തങ്ങള്‍ കടന്നുപോയത്. സൗഹൃദമാണ് സമൂഹത്തിന് ആവശ്യമെന്ന് തങ്ങള്‍ ജീവിതംകൊണ്ട് തെളിയിച്ചു. ലീഗ് പ്രതിപക്ഷത്തിരുന്നപ്പോഴെല്ലാം വിമര്‍ശിക്കാനുള്ള പ്രതിപക്ഷമല്ല, ക്രിയാത്മക പ്രതിപക്ഷമാകണമെന്ന് നിര്‍ദേശിച്ചു. ജനകീയാസൂത്രണത്തെ അദ്ദേഹം പിന്തുണച്ചു. സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതിൽ തങ്ങള്‍ നല്കിയ സംഭാവന വലുതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരന് മുഖ്യാതിഥിയായി.
മന്ത്രി സി.പി. ജോണ്‍, മുന്‍ നിയമസഭ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍മന്ത്രി കെ. രാജന്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ. മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, മുന്‍മന്ത്രി ഡോ. എം.കെ. മുനീര്‍, മന്ത്രിമാരായ എന്‍. ഷംസുദ്ദീന്, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, ലീഗ് ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

