80 ലക്ഷത്തിന്‍റെ കുരുക്കഴിഞ്ഞു; വേണുവിന്‍റെ കുടുംബത്തിന് താങ്ങായി സാദിഖലി തങ്ങൾ
text_fieldsമരിച്ച വേണുഗോപാൽ
കാസർകോട്: ജീവൻ തിരിച്ചുകിട്ടാൻ നടത്തിയ ചികിത്സക്ക് ആശുപത്രി ബില്ല് ഏഴരലക്ഷം (30000 ദിർഹം) രൂപയായിരുന്നു. ഉറ്റവർക്ക് ചേതനയറ്റ ശരീരം കാണാൻ അത് വിട്ടുകിട്ടണമെങ്കിൽ വീണ്ടും അടക്കേണ്ടത് 80 ലക്ഷം രൂപ (മൂന്ന് ലക്ഷം ദിർഹം). അസാധാരണ കുടംബത്തിനുപോലും ആലോചിക്കാൻ കഴിയാത്ത വലിയകുരുക്കിൽ കുടുംബത്തിന് രക്ഷകനായത് പാണക്കാട് സാദിഖലി തങ്ങൾ.
കാഞ്ഞങ്ങാട് അത്തിക്കോത്തെ വേണുഗോപാലിനെ (66) പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 17ന് ഷാർജ ബുർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ ചികത്സ ചെലവ് വേണ്ടിവന്നു. ഒരുമാസമാണ് ചികിത്സിച്ചത്. പ്രതിദിനം രണ്ടര ലക്ഷം രൂപ. ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ചികിത്സക്ക് മാത്രം 30000 ദിർഹം (ഏഴരലക്ഷംരൂപ) ചെലവായി. ഇത് താങ്ങാനാവാത്തതിനാൽ ചികിത്സ നാട്ടിലേക്ക് മാറ്റാൻ ശ്രമിച്ചു. പ്രവാസികളായ സൃഹുത്തുക്കളും നാട്ടിലെ ജനപ്രതിനിധികളും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും എംബസിയിൽനിന്ന് അനുകൂല നടപടിയുണ്ടായില്ല. ഇതിനിടയിൽ ഒരുമാസത്തിനുശേഷം ഏപ്രിൽ 18ന് വേണുഗോപാൽ ആശുപത്രിയിൽവെച്ച് മരിച്ചു.
മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോൾ മൂന്നുലക്ഷം ദിർഹം അടക്കണമെന്ന് അറിയിച്ചു. ഇന്ത്യൻ രൂപ 80 ലക്ഷം. അത് 217000 ദർഹമാക്കി കുറക്കാൻ അധികൃതർ തയാറായി. എന്നാൽ വേണുവിന്റെ കുടുംബത്തിന് അതും താങ്ങാവുന്നതല്ല. പിന്നാലെ കാഞ്ഞങ്ങാട് കൗൺസിലറും വേണുവിന്റെ ബന്ധുവുമായ സീമ, തൃക്കരിപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യരെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കെ.എം.സി.സിയെ ബന്ധപ്പെടാൻ നിർദേശിച്ചു. കെ.എം.സി.സി നേതാവ് നിസാർ തളങ്കരയുമായും ബന്ധപ്പെട്ടു. മുസ്ലിംലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ ബെള്ളിക്കോത്ത് തങ്ങളെ കാണാനുള്ള കത്ത് തയാറാക്കി നൽകി. കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എൽ.എ, കെ.കെ. ബദറുദ്ദീൻ, എം.പി. ജാഫർ, റമീസ്, മലയാളി അസോസിയേഷൻ എന്നിവരുടെ കൂടി നിർദേശപ്രകാരം വേണുവിന്റെ കുടുംബാംഗമായ ആനന്ദ്, സുഹൃത്തുക്കളായ ധനേഷ്, ഉണ്ണി പെരിയ, അനുരാജ് ആയക്കടവ് എന്നിവർ സാദിഖലി തങ്ങളെ നേരിട്ട് കണ്ടു.
തങ്ങൾ ആശുപത്രി ഉടമയായ ഷംസീർ വയലിലുമായും രാജ്യസഭ അംഗം ഹാരീസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രയാസം ബോധ്യപ്പെടുത്തി. ബില്ല് 40000 ദിർഹം (പത്ത് ലക്ഷം രൂപ) മാത്രം അടച്ച് മൃതദേഹം വിട്ടുകൊടുക്കാൻ തയാറായി. ഷാർജയിൽ ഡ്രൈവറായിരുന്നു വേണുഗോപാൽ. രാധികയാണ് ഭാര്യ. രണ്ടുമക്കളുണ്ട്. തങ്ങളുടെ വലിയ മനസിന് നന്ദി അറിയിച്ചുകൊണ്ട് കൗൺസിലർ സീമ സാമൂഹിക മാധ്യമങ്ങളിൽ നടത്തിയ പോസ്റ്റ് വൈറലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

