സന്നിധാനത്ത് പ്രതിഷേധങ്ങൾ നടത്തരുത് -ഹൈകോടതി
text_fieldsകൊച്ചി: ശബരിമല സന്നിധാനത്ത് പ്രതിഷേധങ്ങൾ നടത്തരുതെന്ന് ഹൈകോടതി. നിലവിൽ തുടരുന്ന നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സന്നിധാനത്ത് നാമജപം പാടില്ലെന്നതടക്കം പൊലീസിെൻറ ഏകപക്ഷീയമായ എല്ലാ ഉത്തരവുകളും ഹൈകോടതി റദ്ദാക്കി. സ്ത്രീകൾ, കുട്ടികൾ, അംഗ വൈകല്യമുള്ളവർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരി വെക്കാം. ദർശനത്തിനു ഉള്ളവരെ ബാരിക്കേഡ് കെട്ടി പ്രത്യേക വരിയായി ഇൗ ഭാഗത്തു കൂടി കടത്തി വിടാം. പൊലീസിൽ വിശ്വാസമാണെന്നും കാര്യങ്ങൾ ഉചിതമായി കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു.
എന്ത് സാഹചര്യത്തിലാണ് പൊലീസ് താമസ സൗകര്യങ്ങൾ അടക്കം ശബരിമലയിൽ ഇല്ലാതാക്കിയതെന്ന് ഹൈകോടതി ചോദിച്ചു. പമ്പയിൽ സൗകര്യം ഇല്ല എന്ന് എല്ലാവർക്കും അറിയാം. നവംബർ 16ലെ പോലീസ് നോട്ടീസ് അന്ന് തന്നെ പിൻവലിച്ചു എന്ന് എ.ജി പറയുന്നു. എന്നാൽ പിൻവലിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കിയിെല്ലന്നും കോടതി ഒാർമിപ്പിച്ചു.
അതേസമയം, പൊലീസിന് മാന്യമായി പരിശോധന നടത്താമെന്ന് നിർദ്ദേശിച്ച കോടതി ശബരിമലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിഗജൻ, ഹേമചന്ദ്രൻ െഎ.പി.എസ് എന്നിവരെ നിരീക്ഷകരായി നിയോഗിച്ചു. ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി മുഴുവൻ സമയ സർവീസ് നടത്തണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. ആവശ്യത്തിനു ടോയ്ലറ്റ് സൗകര്യങ്ങൾ നിലയ്ക്കൽ, പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ വേണം. ഭക്ഷണശാലകളും പ്രവർത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ശബരിമലയിലെ പൊലീസ് നടപടി സംബന്ധിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. നേരത്തെ സന്നിധാനത്തെ പൊലീസ് നടപടിയെ സർക്കാർ ന്യായീകരിച്ചിരുന്നു. ഭക്തർക്ക് സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാനാവില്ല. സന്ദർശനത്തിന് യുവതികൾ എത്തിയാൽ തടയുന്നതിനാണ് സമരക്കാർ ശ്രമിക്കുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകും. ശബരിമലയിലെത്താൻ ഒരു യുവതിയെയും നിർബന്ധിക്കില്ലെന്നും സർക്കാറിനു വേണ്ടി എ.ജി ബോധിപ്പിച്ചിരുന്നു.
ക്രമസമാധാന പ്രശ്നങ്ങളുള്ള സാഹചര്യങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ പൊലിസിന് ആവശ്യപ്പെടാം. ക്രമസമാധാനം തകരുമോയെന്ന് പറയാൻ പൊലീസിനു മാത്രമാണ് അധികാരമെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് എ.ജി പറഞ്ഞു. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജി വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്പെഷ്യൽ കമ്മിഷൻ റിപ്പോർട്ടും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ വായിച്ചു. യുവതികൾ വന്നാൽ എങ്ങനെ സുരക്ഷിതമായി ദർശനം സാധ്യമാക്കാം എന്നതു സംബന്ധിച്ച പ്ലാൻ മുദ്ര വച്ച കവറിൽ എ.ജി കോടതിക്ക് കൈമാറി.
അതിക്രമം നടത്തിയ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് എതിരെ നടപടി എടുക്കണമെന്ന സ്പെഷ്യൽ കമീഷൻ റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കണമെന്നും സർക്കാർ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. ശബരിമലയിൽ അക്രമം കാട്ടിയവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നുവെന്നും എ.ജി തുടർന്നു.
അതേസമയം, സന്നിധാനത്ത് ശരണമന്ത്രം മാത്രം പറഞ്ഞുകൊണ്ട് നിയമവിരുദ്ധമായി കൂട്ടംകൂടിയെന്ന് പറയാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധക്കാർക്ക് മറ്റേതെങ്കിലും പ്രവർത്തികളിൽ കൂടി പങ്കുണ്ടാവണം. അത്തരം എന്തു പ്രവർത്തനമാണ് നടന്നതെന്നും കോടതി ആരാഞ്ഞു. ശരണം വിളിച്ച് പ്രതിഷേധിച്ചവർ പൊലീസുകാരെ തടയുകയും മറ്റും ചെയ്തുവെന്ന് എ.ജി മറുപടി നൽകുകയും ചെയ്തു. തുടർന്നാണ് കോടതി സന്നിധാനത്തെ പ്രതിഷേധങ്ങൾ വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.