ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന് രാജീവ് ചന്ദ്രശേഖർ; 'അയ്യപ്പ സംഗമത്തിന്റെ പേരിൽ സർക്കാർ ഭക്തരെ കബളിപ്പിക്കുന്നു'
text_fieldsരാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്ന് ബി.ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരത്തിൽ പറഞ്ഞൊഴിയുന്ന സി.പി.എം അയ്യപ്പഭക്തരെ അപമാനിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിനു മുമ്പ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സി.പി.എം ശ്രമം. ദേവസ്വം ബോർഡും സർക്കാരും സി.പി.എമ്മും ഇപ്പോൾ കാട്ടുന്നത് തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോഴുള്ള മുതലെടുപ്പ് രാഷ്ട്രീയമാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ മനസിൽ എന്നും ഉണങ്ങാത്ത മുറിവാണ് 2018ൽ സി.പി.എമ്മും എൽ.ഡി.എഫ് സർക്കാരും ഉണ്ടാക്കിയത്. സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിന്റെ കാര്യത്തിലും ഭക്തർക്കെതിരായി എടുത്ത കേസുകളുടെ കാര്യത്തിലും പന്തളം കൊട്ടാരം രേഖപ്പെടുത്തിയ ആശങ്ക അയ്യപ്പഭക്തരുടെ ആശങ്കയാണെന്നും ബി.ജെ.പി അധ്യക്ഷൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് ആചാരപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
സുപ്രീം കോടതിയിലുള്ള ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്ന വിഷയമാണിതെന്നും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തകൾ നീക്കാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമത്തിലൂടെ ശബരിമലയെ ആഗോള തലത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ദേവസ്വം ബോർഡ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ശബരിമലയിൽ ഈ മാസം 20ന് നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ ഫണ്ട് വിനിയോഗമടക്കം കാര്യങ്ങളിൽ ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വാക്കാൽ അറിയിച്ചു. ഇത് രാഷ്ട്രീയ പരിപാടിയാണെന്നും പൊതു ഖജനാവിൽനിന്ന് ഫണ്ട് അനുവദിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ദേവസ്വം ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ട ഹരജി സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

