ശബരിമല യുവതീപ്രവേശനം; എൽ.ഡി.എഫിന് വിടാൻ മന്ത്രിസഭ തീരുമാനം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് സുപ്രീംകോടതിയിൽ അറിയിക്കുന്നതിന് വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാൻ തീരുമാനം. ഇക്കാര്യം ചൊവ്വാഴ്ച മന്ത്രിസഭായോഗ പരിഗണനക്ക് വന്നെങ്കിലും വിഷയത്തിൽ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടു. ഇതോടെ രാഷ്ട്രീയ തീരുമാനത്തിനുശേഷം മന്ത്രിസഭ പരിഗണിക്കാമെന്ന് ധാരണയായി. ഇതോടെയാണ് എൽ.ഡി.എഫിന്‍റെ മുന്നിലേക്ക് വിട്ടത്. വെള്ളിയാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേർന്നേക്കും. അതിനുമുമ്പ് എൽ.ഡി.എഫിൽ ധാരണയാക്കി മന്ത്രിസഭയിൽ കൊണ്ടുവന്നേക്കും.
യുവതീപ്രവേശനത്തെ അനുകൂലിച്ച 2019ലെ സത്യവാങ്മൂലം തിരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നതാണ് ദേവസ്വം ബോർഡിന്‍റെ പുതിയ നിലപാട്. ഇതുപ്രകാരം യുവതികൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന നിലപാടിൽ ബോർഡ് എത്തിയിരുന്നു. നേരത്തെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം തിരുത്തി നൽകിയ സർക്കാർ പുതിയ സാഹചര്യത്തിൽ നിലപാട് തിരുത്തുമോ എന്നത് നിർണായകമാണ്.
പുരോഗമന നിലപാട് എന്ന പേരിലായിരുന്നു യുവതീപ്രവേശനത്തെ അനുകൂലിച്ച് സർക്കാറും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനോട് നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചതോടെയാണ് തീരുമാനമെടുക്കാൻ നിർബന്ധിതമായത്. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ പഴയ പുരോഗമന നിലപാട് സർക്കാർ ഉപേക്ഷിക്കുമോ എന്നതും പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

