ശബരിമല യുവതി പ്രവേശനം: വിശ്വാസികൾ അല്ലാത്തവരുടെ ഹരജി കോടതി എന്തിന് കേൾക്കണം -സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ആദ്യത്തെ ഹരജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹരജി കോടതി എന്തിന് കേൾക്കണം. യുവതി പ്രവേശത്തിനുള്ള പൊതുതാൽപര്യ ഹരജി കോടതി സ്വീകരിക്കാൻ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹരജി നൽകണ്ടതില്ലെന്നും ഇത് ഉൾപ്പെടെ ചോദ്യങ്ങൾക്കുള്ള ഉത്തരം പുനഃപരിശോധനയെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹരജി നൽകിയിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യ ഹരജിയുമായി എത്തും. അതേസമയം, ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സിനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വാദം തുടരും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിലാണ് വാദം നടക്കുകയാണ്.
ആചാരങ്ങൾ നിർവഹിക്കാൻ പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീംകോടതി മറുപടി നൽകി. അതിനുള്ള അധികാരമുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാറും നിലപാടെടുത്തു. ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു.
എന്നാൽ, മന്ത്രവാദത്തെ മതാചാരമായി കാണാനാകുമോയെന്ന് കോടതി കേന്ദ്രസർക്കാറിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ ആചാരങ്ങളെ വിലയിരുത്തി കോടതിക്ക് ഇടപെടാനാകുമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി. ആചാരങ്ങൾ പൊതുക്രമത്തേയും ധാർമികതയേയും ബാധിക്കുന്നുവെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്റ്റും പറഞ്ഞു. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു.
അതേസമയം, ഇന്നലെ നടന്ന വാദത്തിൽ ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. മതത്തിന്റെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു. സ്ത്രീകൾക്ക് ആർത്തവ സമയത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നീരീക്ഷിച്ചിരുന്നു. ശബരിമലയിലെ ആചാരങ്ങളെ ലിംഗവിവേചനമായി കാണരുതെന്നും തൊട്ടുകൂടായ്മയുമായി ഇത് കൂട്ടികുഴക്കരുതെന്നും കേന്ദ്രം വാദിച്ചു. തത്കാലം കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ വാദം ഒതുക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കിയാണ് ഇന്നലെ വാദം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

