ആചാരങ്ങൾ മാറ്റാൻ മുന്നിലുണ്ടായിരുന്നത് വിശ്വാസികൾ –മുഖ്യമന്ത്രി
text_fieldsഗുരുവായൂർ: ആചാരങ്ങള്‍ കാലോചിതമായി മാറ്റാനും പരിഷ്ക്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒാർമിപ്പിച്ചു. അനാചാരങ്ങള്‍ മാറ്റാനുള്ള ഊർജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്ന് മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സി.സി ടി.വി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് കസ്തൂര്‍ബ ഗാന്ധിയും രാജഗോപാലാചാരിയും പൊന്നാനി താലൂക്കിലുടനീളം ജനങ്ങളെ ബോധവത്കരിക്കാന്‍ പരിശ്രമിച്ചു. ഇന്ന് ആചാരമാണ്, വിശ്വാസമാണ്, മാറ്റാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഇവരെക്കുറിച്ച് ഓര്‍ക്കണം. അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിെൻറ നിലപാട് ഇപ്പോള്‍ സ്വീകരിക്കാന്‍ വര്‍ത്തമാനകാല കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് 'ഹരിനാമകീര്‍ത്തന'ത്തില്‍ എഴുത്തച്ഛന് പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛന് എത്ര പുരോഗമനപരമായാണ് കാര്യങ്ങളെ കണ്ടത്.
അതിനെ തിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം എന്ന് നാം മനസ്സിലാക്കണം. നവോത്ഥാനത്തിെൻറ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ട് പോയെങ്കിലും ഒരു കൂട്ടര് എത്രത്തോളം പിറകോട്ട് പോയി എന്നതും നാം ആലോചിക്കണം- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.