ന്യൂഡൽഹി: ശബരിമല വിഷയം വെള്ളിയാഴ്ച ലോക്സഭയിൽ സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ ആർ.എസ്.പി അംഗം എൻ.കെ. പ്രേമ ചന്ദ്രന് അനുമതി. യുവതിപ്രവേശനത്തിനെതിരെയാണ് ബിൽ.
ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന് ബിൽ നിർദേശിക്കുന്നു. 17ാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രൻ അവതരിപ്പിക്കുക.
സ്വകാര്യ ബില്ലായതിനാൽ അവതരണത്തിനപ്പുറത്തെ നടപടിക്രമങ്ങളിലേക്ക് പോകാൻ ഇടയില്ല. എന്നാൽ, വിഷയം സഭയിൽ ചൂടേറിയ ചർച്ചക്ക് ഇടയാക്കിയേക്കും. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് അനുകൂലമായി നിന്ന സി.പി.എമ്മിനെ വെട്ടിലാക്കുന്നതാണ് ബിൽ.
വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ച സംഭവമാണ് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി. ലോക്സഭാ തെരഞ്ഞെടുപ്പ് മുഖ്യ പ്രചാരണ വിഷയവുമായിരുന്നു ഇത്.
17ാം ലോക്സഭയുടെ ആദ്യ സമ്മേളന ദിനമായ ഇന്ന് എം.പിയായി പ്രേമചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മൂന്നാം തവണയാണ് കൊല്ലത്ത് നിന്ന് എം.പിയാകുന്നത്.