യുവതികളെ കയറ്റിയത് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് -മുല്ലപ്പള്ളി
text_fieldsമലപ്പുറം: യുവതികളെ ശബരിമല കയറ്റിയത് വലിയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്തു വില കൊടുത്തും ശബരിമലയിൽ ഒരു വനിതയെയെങ്കിലും കയറ്റണമെന്ന് വിദേശയാത്രക്ക് മുമ്പ് മുഖ്യമന്ത്രി നിർദേശിച്ചതായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയതായും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. മല കയറിയ യുവതിക്ക് പൊലീസിെൻറ ജാക്കറ്റും ഹെൽമറ്റും നൽകിയത് അന്വേഷിക്കണം. സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്നാവശ്യപ്പെട്ടതിലൂടെ സാമുദായിക ഭിന്നിപ്പിനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് മുതിർന്നാൽ കോൺഗ്രസിൽനിന്ന് പുറത്താക്കും.
അയോധ്യയിൽ അടിയന്തരമായി രാമക്ഷേത്രം നിർമിക്കാൻ പ്രധാനമന്ത്രി ഇടപെട്ട് ഒാർഡിനൻസ് പുറപ്പെടുവിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിെൻറ പ്രസ്താവന ജാഗ്രതയോെട കാണണം. സ്ഫോടകാത്മക സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വിദേശയാത്ര ശരിയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് ജവഹർലാൽ നെഹ്റുവിെൻറ നയം തന്നെയാണെന്നും വിശ്വാസിയല്ലെങ്കിലും അവരെ സഹായിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നും മഞ്ചേരിയിൽ നടന്ന ജില്ല കോൺഗ്രസ് നേതൃസംഗമത്തിൽ മുല്ലപ്പള്ളി പറഞ്ഞു.
ബൂർഷാ കോടതികൾ തുലയട്ടെയെന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ കോടതിവിധി നടപ്പാക്കാൻ വെമ്പൽ കൊള്ളുകയാണ്. പിണറായി വിജയനും ഡി.ജി.പിയുമടക്കമുള്ളവരുടെ ഗൂഢാലോചനയാണ് ശബരിമല നട വരെ യുവതികളെ എത്തിച്ചതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കമ്യൂണിസ്റ്റ് പാർട്ടിയാണ് മതന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നാണ് അവരുടെ പ്രചാരണം. അയോധ്യ, മുത്തലാഖ് വിഷയങ്ങളിൽ കമ്യൂണിസ്റ്റുകാർ തങ്ങളുടെ കൂടെയല്ല നിന്നതെന്ന് തിരിച്ചറിഞ്ഞ് മുസ്ലിം സമുദായം തെറ്റ് മനസ്സിലാക്കി തിരികെ വരണം. രാജ്യത്ത് ന്യൂനപക്ഷങ്ങൾ വൻതോതിൽ വേട്ടയാടപ്പെടുകയാണ്. 3,000 മുസ്ലിംകളെ കൊലപ്പെടുത്താൻ നേതൃത്വം നൽകിയ നരേന്ദ്രമോദി അത് അധികാരത്തിലേക്കുള്ള വഴിയാക്കി. മതനിരപേക്ഷ വോട്ട് ഭിന്നിക്കാൻ ഇത്തവണ അവസരം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.