‘അവർ പിന്തുടർന്ന് ആക്രമിക്കുന്നു’ -ബിന്ദു തങ്കം കല്യാണി
text_fieldsപാലക്കാട്: ‘‘ഭയത്തോടെയാണ് ജീവിക്കുന്നത്. പോകുന്നിടത്തെല്ലാം പിന്തുടരുകയാണ്. വിശ്വാസമുള്ളതിനാലാണ് ശബരിമലയിൽ പോകാൻ തയാറായത്. യുവതി പ്രവേശനമാകാമെന്ന കോടതിവിധി വന്നപ്പോൾ സന്തോഷിച്ചു. എതിർപ്പ് കാരണം പമ്പ വരെ മാത്രമേ പോയുള്ളൂ. അതിനുശേഷം ജീവിക്കാൻ അനുവദിക്കുന്നില്ല. നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ്’’ -ശബരിമലയിൽ പോകാൻ ശ്രമിച്ച അട്ടപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ബിന്ദു തങ്കം കല്യാണിയുടെ വാക്കുകൾ. കോട്ടയം കറുകച്ചാൽ സ്വദേശിയായ ബിന്ദു കഴിഞ്ഞമാസമാണ് കോഴിക്കോട് നിന്ന് സ്ഥലം മാറ്റം ലഭിച്ച് അട്ടപ്പാടിയിെലത്തിയത്.
ലഭിച്ചത് മൂന്ന് ഊമക്കത്തുകൾ
സംഭവശേഷം മൂന്ന് ഊമക്കത്തുകളാണ് ലഭിച്ചത്. ആദ്യത്തെ ഊമക്കത്തിൽ ഉപദേശമായിരുന്നു. രണ്ടാമത്തെ ഊമക്കത്തിൽ ക്രിസ്തീയ ആചാരപ്രകാരം ജീവിക്കണമെന്ന അഭ്യർഥന. എന്നാൽ, കഴിഞ്ഞദിവസം ലഭിച്ച കത്തിൽ ഭീഷണിയും തെറിവിളിയും. വേശ്യ എന്നാണ് അഭിസംബോധന ചെയ്യുന്നത്. വിശ്വാസികളെ നോവിച്ചാൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി. ജാതി അധിക്ഷേപവും ശക്തം. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന, ഉന്നത ജാതിയിൽപ്പെട്ട സ്ത്രീകളെ ആക്രമിക്കുന്നതിനേക്കാൾ കൂടുതൽ തന്നെ വേട്ടയാടുകയാണെന്നും ബിന്ദു പറയുന്നു.
‘ബിന്ദു സക്കറിയ’ എന്ന വ്യാജ പേര്
എെൻറ സർട്ടിഫിക്കറ്റിൽ പേര് ബിന്ദു ടി.വിയെന്നാണ്. തൂലികാനാമമായി ബിന്ദു തങ്കം കല്യാണിയെന്ന് ഉപയോഗിക്കുന്നു. ഹിന്ദുമത വിശ്വാസിയാണ്. ഇതൊക്കെയറിഞ്ഞിട്ടും സംഘ്പരിവാറും അവരുടെ മാധ്യമങ്ങളും ശോഭ സുരേന്ദ്രനുമെല്ലാം ബിന്ദു സക്കറിയ എന്ന് ആവർത്തിക്കുന്നു. ഇതര മതവിഭാഗക്കാരെ എതിരാക്കുകയാണ് ലക്ഷ്യം. വിശ്വാസവും ആചാരവുമൊന്നുമല്ല പ്രശ്നം. ബ്രാഹ്മണ ആധിപത്യത്തിന് ഏൽക്കുന്ന തിരിച്ചടിയും ശബരിമലയിൽ ദലിതരും ആദിവാസികളും അവകാശമുന്നയിച്ചതുമാണ്. സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശരണം വിളിപ്പിക്കുന്നു. പലപ്പോഴും ക്ലാസെടുക്കാൻ കഴിയുന്നില്ല.
പരാതി നൽകിയിട്ടും കാര്യമില്ല
സംഘ്പരിവാർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കാര്യമൊന്നുമുണ്ടായില്ല. സുരക്ഷ നൽകണമെന്ന് പറഞ്ഞിട്ടും നൽകിയില്ല. മൊഴിയെടുക്കാനാണെന്ന പേരിൽ വിളിച്ചുവരുത്തി അഞ്ച് മണിക്കൂർ സ്റ്റേഷനിൽ ഇരുത്തി. രാത്രി തനിച്ചാണ് ബസിൽ താമസസ്ഥലത്തെത്തിയത്. നമ്മൾ നൽകുന്ന മൊഴിയല്ല രേഖപ്പെടുത്തുക. സ്വസ്ഥമായി ജീവിക്കാൻ സർക്കാർ നിയമപരിരക്ഷ നൽകണമെന്നാണ് അപേക്ഷ- ബിന്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.