സന്നിധാനത്തും പമ്പയിലും നാമജപ പ്രതിഷേധം
text_fieldsശബരിമല: ചിത്തിര ആട്ടവിശേഷത്തിനു കനത്ത പൊലീസ് കാവലിൽ, നട തുറന്ന ശബരിമല സന്നിധാനവും പമ്പയും തിങ്കളാഴ്ച രാത്രിയോടെ സംഘർഷാവസ്ഥയിലെത്തി. ആദ്യ മണിക്കൂറുകളിൽ ശാന്തമായിരുന്നെങ്കിലും വൈകീട്ട് യുവതികൾ എത്തിയതോടെയാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. അവർ എത്തിയപ്പോൾ തന്നെ പമ്പയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. നടയടക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് സന്നിധാനത്തും പ്രതിഷേധ നാമജപം ആരംഭിച്ചത്. എന്നാൽ, വിരിവെക്കാൻ നടപ്പന്തലിൽ അനുവദിക്കാതിരുന്നതാണ് പ്രതിഷേധ നാമജപത്തിന് ഇടയാക്കിയത്. പിന്നീട് വിരിവെക്കാൻ പൊലീസ് അനുവാദം നൽകിയതോടെ പ്രതിഷേധം അവസാനിച്ചു.
8000ത്തോളം തീർഥാടകരാണ് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ദർശനത്തിനു പോയത്. എന്നാൽ, മടങ്ങിയത് നാമമാത്രം ആളുകളും. അവരിലേറെപ്പേരും കൂട്ടനാമജപത്തിൽ പെങ്കടുത്തു.സന്നിധാനത്ത് വൻ സുരക്ഷാ വലയമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നതെങ്കിലും അവർക്ക് ഇടപെടാനായില്ല.
വൈകീട്ട് അഞ്ചിന് നട തുറന്നപ്പോൾ മുതൽ വൻഭക്തജന പ്രവാഹമാണ് ഉണ്ടായത്. ഉച്ചമുതൽ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങിയിരുന്നു.
വൈകീട്ട് നാലോടെ കുഞ്ഞിെൻറ ചോറൂണിന് മലപ്പുറം സ്വദേശികളായ യുവതിയും കുടുംബവും പമ്പയിലെത്തിയത് ചെറിയ തോതിൽ പ്രശ്നങ്ങൾക്ക് ഇടയാക്കി. ഇവരിൽ യുവതി സന്നിധാനത്തേക്ക് പോകുന്നില്ല എന്നറിയിച്ചതോടെ രംഗം ശാന്തമായി. പിന്നീട് കുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന് സന്നിധാനത്തേക്ക് കൊണ്ടുപോയി. ആറോടെ ചേർത്തല സ്വദേശിയായ യുവതിയും കുടുംബവും എത്തിയത് പമ്പയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്.
ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തിൽ കൂട്ടനാമജപം തുടങ്ങി. പിന്നീട് പൊലീസ് നടത്തിയ ചർച്ചയെത്തുടർന്ന് രാത്രി 7.30ഒാടെ സന്നിധാനത്തേക്ക് പോകുന്നതിൽനിന്ന് യുവതി പിൻമാറിയതായി പൊലീസ് അറിയിച്ചു. ഇതോടെയാണ് രംഗം ശാന്തമായത്. തുലാമാസപൂജകൾക്ക് നട തുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ശബരിമലയിൽ ഏർെപ്പടുത്തിയിരുന്നത്. സാധാരണ ചിത്തിര ആട്ടവിശേഷത്തിന് ഉണ്ടാകുന്നതിനെക്കാൾ ഏറെ പേർ ദർശനത്തിന് എത്തിയിട്ടുണ്ട്. ഇവരിൽ സമരക്കാരും ഏറെയാണെന്നാണ് നിഗമനം.
പമ്പയിൽനിന്ന് കർശന പരിശോധനക്കുശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഉച്ചക്ക് 12 മുതൽ തീർഥാടകരെ പമ്പയിൽനിന്ന് കടത്തിവിട്ടു. രാവിലെ എട്ട് മുതൽ മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിടുമെന്ന് അറിയിച്ചെങ്കിലും പത്തോടെ മാത്രമാണ് അനുവദിച്ചത്. നിലക്കൽ മുതൽ സന്നിധാനംവരെ 41 മണിക്കൂർ നീളുന്ന നിരോധനാജ്ഞ നിലനിൽക്കുകയാണ്. സന്നിധാനത്ത് കമാൻഡോകളെയും മുതിർന്ന വനിത പൊലീസുകാരെയും വിന്യസിച്ചിരുന്നു. െഗസ്റ്റ് ഹൗസുകളിലും വിരിവെപ്പ് കേന്ദ്രങ്ങളിലും താമസസൗകര്യം അനുവദിച്ചില്ല. തന്ത്രിയുടെ മുറിയുടെ മുമ്പിൽ വരെ മൊൈബൽ ജാമർവരെ ഒരുക്കി. പമ്പയിലും സന്നിധാനത്തുമായി 2000ത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചത്. ദർശനം കഴിഞ്ഞവരെ അധികസമയം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല എന്ന് പൊലീസ് പറഞ്ഞുവെങ്കിലും മിക്കവരും നെയ്യഭിഷേകത്തിനു കൂപ്പണുകൾ എടുത്തു. നെയ്യഭിഷേകം ചൊവ്വാഴ്ചയെ ഉളളൂ എന്നതിനാൽ കൂപ്പൺ എടുത്തവരെ സന്നിധാനത്തുനിന്ന് ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില് വിളക്ക് തെളിച്ചു. തിങ്കളാഴ്ച പ്രത്യേക പൂജകള് ഉണ്ടായിരുന്നില്ല. ചിത്തിര ആട്ടവിശേഷമായ ചൊവ്വാഴ്ച രാവിലെ അഞ്ചിന് ക്ഷേത്രനട തുറന്ന് നിര്മാല്യവും അഭിഷേകവും നടത്തും. തുടര്ന്ന് പതിവ് പൂജകളും ഉണ്ടാകും. അത്താഴപൂജക്ക് ശേഷം രാത്രി പത്തോടെ നടയടക്കും.
ശബരിമലയിലേക്കുള്ള പ്രധാന കേന്ദ്രമായ എരുമേലിയിൽ രാവിലെ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും പൊലീസ് തടഞ്ഞെങ്കിലും തീർഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിനുശേഷം സർവിസ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.