ശബരിമല: പൊലീസും സംഘ്പരിവാറും വൻ തയാറെടുപ്പിൽ
text_fieldsശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച ശബരിമല നട തുറക്കാനിരിക്കെ, പൊലീസിലും സംഘ്പരിവാർ സംഘടനകളിലും തയാറെടുപ്പ്. ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാർ, അഞ്ച് എസ്.പിമാര്‍ എന്നിവരാണ് സുരക്ഷ സന്നാഹം ഒരുക്കുന്നത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുമുടിക്കെട്ടുമായി പരമാവധി പേരെ സന്നിധാനത്ത് എത്തിക്കാനാണ് സംഘ് പരിവാർ പദ്ധതി. സ്ത്രീകളെത്തിയാൽ സന്നിധാനത്തും പമ്പയിലും പ്രതിരോധ ചുമതല ആർ.എസ്.എസ് ഏറ്റെടുത്തതായാണ് സൂചന.
അതേസമയം, പൊലീസ് സംരക്ഷണയിൽ സ്ത്രീ പ്രവേശനം നടക്കുന്നതാണ് സംഘടനക്ക് ഗുണകരമെന്ന വിലയിരുത്തലും ആർ.എസ്.എസിനുണ്ട്. അതിനാൽ സന്നിധാനത്ത് അക്രമം വേണ്ടെന്നും സ്ത്രീകളെ ക്ഷേത്രദർശനം നടത്താൻ പൊലീസ് തുനിഞ്ഞാൽ നടന്നോെട്ട എന്ന അടവ് നയം സ്വീകരിക്കാൻ പദ്ധതിയുണ്ടെന്നും പറയുന്നുണ്ട്.
ശബരിമലയിൽ പ്രതിരോധം ഉയർത്തുന്നതിനൊപ്പം സംസ്ഥാനത്ത് 200 കേന്ദ്രങ്ങളിൽ തിങ്കളും ചൊവ്വയും അഖണ്ഡ നാമജപവും ആർ.എസ്.എസ് സംഘടിപ്പിക്കുന്നുണ്ട്. നാമജപ കേന്ദ്രങ്ങളിൽ പരമാവധി സ്ത്രീകളെ അണിനിരത്തും. ഇതിന് എൻ.എസ്.എസ് പിന്തുണയും പ്രതീക്ഷിക്കുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനമുണ്ടായാൽ നാമജപ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയർത്തും. തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ ഉണ്ടായ പ്രതിഷേധങ്ങൾ ആസൂത്രണമില്ലാതെയാണ് നടന്നതെന്നാണ് സംഘ്പരിവാർ വിലയിരുത്തൽ. അവസാനഘട്ടത്തിലാണ് ആസൂത്രിതമാക്കാനായത്. അന്നത്തെ അക്രമങ്ങളിൽ നിരവധി പേർ കേസിൽ കുടുങ്ങിയത് പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ സമരക്കാർ ആചാരം ലംഘിച്ച് വ്യാപകമായി അക്രമ മാർഗങ്ങളിലേക്ക് തിരിഞ്ഞത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കൂടിയാണ് ആർ.എസ്.എസ് വ്രതമെടുക്കാൻ നിർദേശം നൽകി ആളെ എത്തിക്കുന്നത്. ശനിയാഴ്ച മുതൽ ശബരിമലക്ക് 60 കിലോമീറ്ററോളം ചുറ്റളവിൽ വൻ സുരക്ഷയാണ് പൊലീസ് തയാറാക്കുന്നത്. രണ്ടായിരത്തോളം പൊലീസിനെ വിന്യസിക്കും. തിരിച്ചറിയൽ രേഖയില്ലാതെ തീർഥാടകരെപോലും കടത്തിവിടില്ലെന്നാണ് പറയുന്നത്.
അയ്യപ്പജ്യോതി രഥയാത്ര ഒമ്പതിന് തുടങ്ങും
പന്തളം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പന്തളം വലിയകോയിക്കൽ കൊട്ടാരത്തിെൻറ നേതൃത്വത്തിൽ അയ്യപ്പജ്യോതി രഥയാത്ര ഒമ്പതിന് രാവിലെ പെരുനാട് കക്കാട്ട്കോയിക്കൽ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. കൊട്ടാരം പ്രതിനിധികളുടെ നേതൃത്വത്തിൽ ക്ഷേത്രാചാര സംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെയാണ് യാത്ര. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ക്ഷേത്ര സംരക്ഷണം ഭക്തരുടെ കടമയാണെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.