വടശ്ശേരിക്കര: മാസപൂജ ദർശനം വിലക്കിയതോടെ ശബരിമല തീർഥാടകർ പലസ്ഥലങ്ങളിലായി കുടുങ്ങി. തിങ്കളാഴ്ച രാവിലെ മുതൽ എരുമേലിയിൽനിന്ന് തീർഥാടകരെ കടത്തിവിടുന്നത് തടഞ്ഞിരുന്നു. മണ്ണാറക്കുളഞ്ഞി ശബരിമല പാതയിൽ പെരുനാട്ടിൽ തീർഥാടകർ വഴിയിൽ കുടുങ്ങി. ഇതിനിടെ മൂന്നു ദിവസമായി മല കയറാൻ നിലക്കലിൽ തമ്പടിച്ചിരുന്നവർ പ്രതിഷേധിച്ചു.
ഭക്തരെ സുരക്ഷിതമായി നാട്ടിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വന്ന തീരുമാനെമന്ന് പൊലീസ് വിശദീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തർ പ്രതിഷേധവുമായി പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പൊലീസ് നിലവിലെ സാഹചര്യം മനസ്സിലാക്കി ഭക്തരെ ശാന്തരാക്കി മടക്കി അയച്ചു.
കനത്ത മഴ: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല
പത്തനംതിട്ട: വീണ്ടും ശക്തമായ മഴക്ക് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തില്‍ തുലാമാസ പൂജക്ക് ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഇല്ല. കാലാവസ്ഥാ വകുപ്പിെൻറ മുന്നറിയിപ്പ് പ്രകാരം 20 മുതല്‍ 24 വരെ ജില്ലയില്‍ അതിശക്തമായ മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്.
കക്കി ഡാം തുറന്നതിന് പിന്നാലെ പമ്പാ ഡാമും തുറക്കാൻ സാധ്യത നിലനിൽക്കുന്നു. കക്കി തുറന്നതോടെ പമ്പ ത്രിവേണിയിലടക്കം ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടുണ്ട്. അച്ചന്‍കോവില്‍ നദിയിലും ജലനിരപ്പ് ഉയരുകയാണ്. വനമേഖലകളിലെ ഇടവിട്ടുള്ള ശക്തമായ മഴ മറ്റു ദുരന്ത സാഹചര്യങ്ങൾക്കും അപകടങ്ങള്‍ക്കും ഇടയാക്കാം. ഇതൊക്കെ കണക്കിലെടുത്താണ് തീർഥാടകരെ കടത്തിവിടേണ്ടതെന്ന് തീരുമാനമെടുത്തതെന്ന് റവന്യൂ മന്ത്രി കെ. രാജനും ആരോഗ്യ മന്ത്രി വീണ ജോര്‍ജും അറിയിച്ചു. നിലവിൽ അന്തർസംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർഥാടകർ നിലക്കലിൽ ക്യാമ്പ് ചെയ്യുകയാണ്. ഇവർക്ക് തിരികെപ്പോകാനുള്ള ക്രമീകരണം ഒരുക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.