ശബരിമല: ‘ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിൽ അത്ഭുതപ്പെടാനില്ല’; എൻ.എസ്.എസ് നിലപാട് സ്ഥിരതയുള്ളതെന്ന് തിരുവഞ്ചൂർ
text_fieldsതിരുവഞ്ചൂർ രാധാകൃഷ്ണൻ, ജി. സുകുമാരൻ നായർ
കോട്ടയം: നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എൻ.എസ്.എസെന്നും ആ വിശ്വാസ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമാണെന്നും കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. എൻ.എസ്.എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതീ പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാറിന്റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനകദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് സുരക്ഷാവലയത്തിൽ ശബരിമലയിൽ എത്തിച്ചതാണ്. കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
സർക്കാറിന്‍റെ ആ നിലപാടിനെ കോൺഗ്രസ് അന്നും ഇന്നും എതിർക്കുകയാണ്. എൻ.എസ്.എസുമായി കോൺഗ്രസിന് ഒരു തർക്കവുമില്ല. ഒരു കാലത്തും എൻ.എസ്.എസുമായി കോൺഗ്രസ് തർക്കിച്ചിട്ടുമില്ല. കോൺഗ്രസിനും എൻ.എസ്.എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്.
എൻ.എസ്.എസ് കോൺഗ്രസിന് എതിരാണെന്ന് വരുത്തിക്കാൻ ചില ദുഷ്‌ടലാക്കുകൾ ശ്രമിക്കുകയാണ്. എൻ.എസ്.എസുമായി അകൽച്ച വെക്കുന്നവരല്ല കോൺഗ്രസ്. നിലവിലെ വിവാദത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സി.പി.എമ്മിനെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തിയിരുന്നു. കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും കോൺഗ്രസ് കള്ളക്കളി കളിച്ചുവെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമല്ലോ?
ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എല്ലാവർക്കും അറിയാം. കോൺഗ്രസ് നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശബരിമല വിഷയത്തിൽ വകുപ്പ് മന്ത്രി അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ രണ്ടു തവണയും ശബരിമല ദർശനത്തിൽ പഴയ നിലപാടിൽ തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയിൽ ഗവൺമെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

