ശബരിമല സ്വർണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനും ജാമ്യം; മുഴുവൻ പ്രതികളും പുറത്ത്
text_fieldsകൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന് ജാമ്യം. ഇതോടെ കേസിൽ എസ്.ഐ.ടി അറസ്റ്റ് ചെയ്ത മുഴുവൻ പ്രതികൾക്കും ജാമ്യമായി. കൊല്ലം വിജിലൻസ് കോടതിയാണ് ശങ്കരദാസിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്ന പ്രതിയാണ് ശങ്കരദാസ്.
കട്ടിളപ്പാളിക്കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണെന്ന് കണ്ടെത്തിയാണ് പൊലീസ് ശങ്കരദാസിനെ അറസ്റ്റ് ചെയ്തിരുന്നത്. രണ്ടുകേസുകളിലും സ്വാഭാവിക ജാമ്യമാണ് ശങ്കരദാസിന് ലഭിച്ചത്. എ പത്മകുമാര്‍ അംഗമായിരുന്ന ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്.
എന്നാൽ, എസ്.ഐ.ടിക്ക് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അവസാനത്തെ പ്രതിയായിരുന്നു ശങ്കരദാസ്. മറ്റു പ്രതികളായ എ. പദ്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തേതന്നെ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരി 14-നാണ് ശങ്കരദാസിനെ എസ്.ഐടി അറസ്റ്റ് ചെയ്തത്.
ജനുവരി 23-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലില്‍ നിന്നും ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു മാറ്റം. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

