Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ അറസ്റ്റില്‍

text_fields
bookmark_border
S Sreekumar
cancel
Listen to this Article

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനുപിന്നാലെ ബുധനാഴ്ച രാവിലെ ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌.ഐ.ടി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വിശദ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2019ല്‍ ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ശ്രീകുമാറായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളികള്‍ കൈമാറിയപ്പോള്‍ എസ്. ശ്രീകുമാർ സാക്ഷിയായി ഒപ്പിട്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽനിന്നുള്ള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം.

ഒരിടവേളക്കുശേഷമാണ് കേസിൽ അറസ്റ്റുണ്ടാകുന്നത്. എസ്‌.ഐ.ടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. നാലാംപ്രതിയായ ജയശ്രീ ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്ന എസ്. ജയശ്രീയുടെ വാദം ഹൈകോടതി തള്ളിയിരുന്നു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തശേഷമാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി വിധി പറയുന്നത് മാറ്റി. ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. രണ്ട് ജാമ്യ ഹരജികളാണ് ബാബു നൽകിയത്. മൂന്ന് ഹരജികളിലും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റുകയായിരുന്നു. കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന വാദമാണ് എൻ. വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.

എന്നാൽ, 1998 ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കിയ സർക്കാർ ഈ വാദത്തെ എതിർത്തു. ഇക്കാര്യത്തിൽ വാമൊഴികൾ മാത്രമാണോ ഉള്ളതെന്നും കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നതിന് രേഖയുണ്ടോ എന്നതാണ് പ്രാധന ചോദ്യമെന്നും കോടതി നിരീക്ഷിച്ചു.

തുടർന്ന് എഫ്.ഐ.ആർ പരിശോധിച്ച കോടതി, കട്ടിളപ്പാളിയെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിവരൂപമടക്കം അനുബന്ധ കൊത്തുപണികളുടെ വിവരങ്ങൾ ഇതിലില്ലെന്നും ചൂണ്ടിക്കാട്ടി. ഇവ കൂട്ടിച്ചേർക്കാൻ അനുബന്ധ റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SITAdministrative officerKerala NewsSabarimala Gold Missing Row
News Summary - Sabarimala gold theft case: Former administrative officer arrested
Next Story