ശബരിമല സ്വർണക്കൊള്ള: പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു; കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന് സൂചന
text_fieldsഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും പ്രത്യേക അന്വേഷണസംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. മുരാരി ബാബുവുമായി വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയിൽനിന്ന് സ്വർണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും. നാല് ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. ആദ്യ തനിച്ചും പിന്നാലെ പോറ്റിയുടെ കൂടെ ഇരുത്തിയും ബാബുവിനെ ചോദ്യം ചെയ്തു.
കേസിലെ പ്രതികളായ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ കിട്ടിയാൽ അറസ്റ്റിലേക്ക് കടന്നേക്കും. അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങി കുളിച്ചു നിൽക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുംവിധം ദേവസ്വം ബോർഡുകൾ മാറി. മാറിമാറിവരുന്ന സർക്കാരുകൾക്ക് ഉത്തരവാദിത്തത്തിൽനിന്നും ഒഴിയാനാകില്ലെന്നും യോഗനാദത്തിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വിമർശിച്ചു.
അതേസമയം പ്രത്യേക സംഘം ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ഉദ്യോഗസ്ഥർ ഇതുവരെ കൈമാറിയിട്ടില്ല. 1998- 99കാലത്ത് ശബരിമല ശ്രീകോവിലിന്‍റെ മേൽക്കൂരയടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കൈമാറാത്തത്. ഇതോടെ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ ലഭ്യമാക്കണമെന്നും അന്വേഷണ സംഘം എക്‌സിക്യൂട്ടീവ് ഓഫിസറെയും ദേവസ്വം കമീഷണറെയും അറിയിക്കുകയും ചെയ്തു.
വിജയ് മല്യ ശ്രീകോവിൽ സ്വർണം പൊതിഞ്ഞ കാലത്ത് ഈ ജോലികളുടെ ചുമതല ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. ഈ ഫയലുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മഹസർ അടക്കമുള്ളവയും ഹാജരാക്കാൻ നിർദേശിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ദേവസ്വം വിജിലൻസ് ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് ദ്വാരപാലക ശിൽപ പാളികളിലടക്കം പൂശിയ സ്വർണത്തിന്‍റെ അളവ് ദേവസ്വം വിജിലൻസിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് കൈമാറിയിരുന്നു. ഇതിന്‍റെ തുടർച്ചയായുള്ള മറ്റ് രേഖകളാണ് പുതിയതായി ആവശ്യപ്പെട്ടത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. ഇതിനായി എക്‌സിക്യുട്ടീവ് ഓഫിസറുടെയും ദേവസ്വം കമീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും ആറന്മുളയിലുമുൾപ്പെടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ ലഭിച്ചില്ല. ഇതോടെ രേഖകള്‍ നശിപ്പിച്ചെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാൽ, അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

