ശബരിമല സ്വര്‍ണക്കൊള്ള; പത്മകുമാറും പുറത്തേക്ക്
text_fieldsഎ. പത്മകുമാർ
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാറും സ്വാഭാവിക ജാമ്യം നേടി പുറത്തേക്ക്. ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നുകാട്ടി നൽകിയ ഹരജിയിൽ ചൊവ്വാഴ്ച വാദം കേട്ട കൊല്ലം വിജലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ബുധനാഴ്ച വിധി പറയാന്‍ മാറ്റി. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തെ സ്വാഭാവിക ജാമ്യം കിട്ടിയിരുന്നു. എന്നാല്‍, ദ്വാരപാലക ശില്‍പ കേസില്‍ പ്രതിയായതിനാല്‍ ജയില്‍മോചിതനായിരുന്നില്ല. ദ്വാരപാലക കേസില്‍കൂടി സ്വാഭാവിക ജാമ്യം ലഭിക്കുന്നതോടെ പത്മകുമാറിന് പുറത്തിറങ്ങാന്‍ സാധിക്കും.
അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നും അത് അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ജാമ്യം അനുവദിക്കുമെങ്കില്‍ അത് മറ്റു പ്രതികള്‍ക്ക് നല്‍കിയപോലെ കര്‍ശന ഉപാധികളോടെ ആയിരിക്കണമെന്ന് പ്രേസിക്യൂഷനും വാദിച്ചു. കര്‍ശന ഉപാധികളോടെയായിരിക്കും ബുധനാഴ്ച കോടതി ജാമ്യം അനുവദിക്കുക. നവംബര്‍ 20നാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ ദ്വാരപാലക കേസില്‍ അറസ്റ്റ് ചെയ്തത്.
സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍പോറ്റി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്മകുമാര്‍ പുറത്തിറങ്ങിയാൽ ഇ.ഡി ചോദ്യം ചെയ്യാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

