ശബരിമല സ്വർണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്, ദേവസ്വം ബോർഡ് ആസ്ഥാനത്തും സംഘമെത്തി
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ‘ഓപറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലായാണ് ചൊവ്വാഴ്ച രാവിലെ മുതൽ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയത്.
ഇ.ഡിയുടെ നാല് യൂനിറ്റുകളുടെ നേതൃത്വത്തിൽ എല്ലായിടത്തും ഒരേ സമയത്തായിരുന്നു പരിശോധന. കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.സ്വർണക്കൊള്ളയിൽ ഇതുവരെ അറസ്റ്റിലായവരുടെ വീടുകളിലും ഓഫിസുകളിലുമാണ് ഇ.ഡി എത്തിയത്.
ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കിളിമാനൂർ പുളിമാത്തെ വീട്, എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്, എൻ. വാസുവിന്റെ പേട്ടയിലെ വീട്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന്റെ ചങ്ങനാശ്ശേരി പെരുന്നയിലെ വീട്, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജുവിന്റെ പാങ്ങപ്പാറയിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലും പരിശോധന നടന്നു.
ഇതിന് പുറമെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫിസ്, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫിസറായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ അങ്കമാലി കോതകുളങ്ങരയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി സംഘം, അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. വിലപ്പെട്ട ചില രേഖകളും കണ്ടെടുത്തതായി അറിയുന്നു.
ഹൈകോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) പരിശോധന പുരോഗമിക്കുന്നതിനിടയിലാണ് സാമ്പത്തിക ഇടപാടുകൾ ഇ.ഡിയും അന്വേഷിക്കുന്നത്. ഇ.ഡി കൊച്ചി യൂനിറ്റാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ മുഴുവൻ പ്രതികളെയും ഇ.ഡിയുടെ ഇ.സി.ഐ.ആറിലും പ്രതികളാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

