ശബരിമല സ്വർണക്കൊള്ള: ബോര്‍ഡ് മുൻ പ്രസിഡന്‍റ് എന്‍. വാസുവിനെ ചോദ്യംചെയ്തു
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും ദേവസ്വം മുൻ കമീഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. വാസുവിന്‍റെ പി.എയും ബോര്‍ഡ് മുൻ എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്ന ഡി. സുധീഷ് കുമാറിന്‍റെ മൊഴിയെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
എസ്.പി ശശിധരന്‍റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം വിളിപ്പിക്കുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെ വാസുവിനെ വിട്ടയച്ചു.
കട്ടിളപ്പടികളിൽ സ്വർണം പൂശിനൽകാമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 16ന് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാർ ദേവസ്വം കമീഷണർ വാസുവിന് നൽകിയ ശിപാർശയിൽ ‘സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ’ എന്നാണ് രേഖപ്പെടുത്തിയത്.
എന്നാൽ, വാസു ഫെബ്രുവരി 26ന് ദേവസ്വം ബോർഡിന് നൽകിയ ശിപാര്‍ശയില്‍ ‘സ്വര്‍ണം പൂശിയ’ എന്നത് ഒഴിവാക്കി ‘ചെമ്പുപാളികള്‍’ മാത്രമാക്കി മാറ്റുകയായിരുന്നു. വാസുവിന്‍റെ ശിപാർശയെ തുടർന്ന് 2019 മാർച്ച് 20ന് ചേർന്ന ദേവസ്വം ബോർഡ് തീരുമാനത്തിലും ചെമ്പുപാളികൾ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടുന്നെന്നാണ് ഉള്ളത്. കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച വാസു 2019 നവംബർ 15ന് ദേവസ്വം പ്രസിഡന്‍റായി സ്ഥാനമേറ്റു. ഈ ഘട്ടത്തിലാണ് ശ്രീകോവിലിന്‍റെയും പ്രധാന വാതിലിന്‍റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷമുള്ള അധിക സ്വർണം തന്‍റെ പക്കലുണ്ടെന്ന് അറിയിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ വാസുവിന് ലഭിക്കുന്നത്. ഈ സ്വർണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നുമാണ് 2019 ഡിസംബർ ഒമ്പതിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലിൽ ആവശ്യപ്പെട്ടത്. എന്നാൽ, അധിക സ്വർണം എത്രയാണെന്ന് അന്വേഷിക്കുകയോ അയ്യപ്പന്‍റെ സ്വത്ത് സ്വകാര്യ വ്യക്തിയുടെ കൈയിലാണെന്ന് അറിഞ്ഞിട്ടും തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
പോറ്റിയുടെ ഇ-മെയിൽ തുടർ നടപടികള്‍ക്കായി തിരുവാഭരണം കമീഷണർക്കും ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കും കൈമാറിയെന്നാണ് വാസു ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരോട് ആവർത്തിച്ചത്. പിന്നീട് തുടർ നടപടി അന്വേഷിച്ചില്ലെന്നായിരുന്നു വാസുവിന്റെ വിശദീകരണം. മൊഴി പൂർണമായി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.
ശബരിമലയിൽനിന്ന് കട്ടെടുത്ത സ്വർണം കൈവശം വെച്ച പോറ്റി തെളിവ് നശിപ്പിക്കാൻ തിരക്കഥയൊരുക്കാനാണ് ഇ-മെയിൽ അയച്ചതെന്നാണ് എസ്.എ.ടിയുടെ കണ്ടെത്തൽ. വി.എസ് സർക്കാറിന്‍റെ കാലത്ത് തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്‍റെ പി.എ. ആയിരുന്നു വാസു.
മുൻ സെക്രട്ടറിയുടെ മുൻകൂർജാമ്യ ഹരജി പരിഗണിച്ചില്ല
കൊച്ചി: ശബരിമല സ്വർണപ്പാളി മോഷണക്കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർജാമ്യ ഹരജി ഹൈകോടതി പരിഗണിച്ചില്ല. സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈകോടതിയിലെത്തിയതിനാലാണ് ജസ്റ്റിസ് കെ. ബാബു ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്. സെഷൻസ് കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു.
ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റം ചെയ്യുകയോ കൂട്ടുനിൽക്കുകയോ ചെയ്തിട്ടില്ലെന്നും രോഗിയായ തനിക്ക് മുൻകൂർജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടെന്നും സ്വർണം പൂശിയ പാളികൾക്ക് പകരം വ്യാജരേഖകൾ തയാറാക്കി പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടതിലൂടെ വീഴ്ചവരുത്തിയെന്നുമാണ് ആരോപണം. ബോർഡ് സെക്രട്ടറി എന്ന നിലയിലുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് ഉത്തരവിറക്കേണ്ടി വന്നതെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

