ശബരിമല സ്വര്‍ണപ്പാളി: ദേവസ്വം വിജിലൻസിന്‍റെ അന്തിമ റിപ്പോർട്ട് വെള്ളിയാഴ്ച
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈകോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. 2019ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന ബി. മുരാരി ബാബുവിനെതിരെയാണ് ചൊവ്വാഴ്ച ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം നടപടിയെടുത്തത്.
ദേവസ്വം ബോർഡ് ഇന്നും യോഗം ചേരുന്നുണ്ട്. വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുത്തേക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാനാണ് ഉദ്ദേശിക്കുന്നത്. സ്പോൺസർമാരുടെ കാര്യത്തിൽ പുതിയ വ്യവസ്ഥ കൊണ്ടുവരാനും ബോർഡ് ആലോചിക്കുന്നുണ്ട്.
അതേസമയം സ്മാർട്ട് ക്രിയേഷനിൽ ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുണ്ടായിരുന്ന വാറന്റി റദ്ദ് ചെയ്യാനും ഇനി ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. അതിന് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലപ്പെടുത്തി. മുരാരിയുൾപ്പെടെ സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നിർത്തലാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഇക്കാര്യം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം കൂടിയാലോചനയിലൂടെ തീരുമാനിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നോട്ടക്കുറവ് ഉണ്ടായോ എന്നും പരിശോധിക്കും. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.
എന്നാൽ സ്വർണപ്പാളി മോഷണത്തിൽ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോർഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമർശിക്കുന്നില്ല. തനിക്ക് 30 വർഷത്തെ സർവീസുള്ളയാളാണ്. ദേവസ്വം ബോർഡിന് വിധേയനായിട്ടേ പ്രവർത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും മുരാരി ബാബു വ്യക്തമാക്കി.
അതേസമയം ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയും ഉണ്ണികൃഷ്ണന് പോറ്റി കടത്തിയെന്ന വിവരം പുരത്തുവന്നിരുന്നു. ദ്വാരപാലകശിൽപ മാതൃകയിൽ ശ്രീകോവിൽ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത്. ഉണ്ണികൃഷ്ണന് സ്പോൺസറായ ശ്രീകോവിൽ വാതിൽ നിർമാണത്തിലും സംശയമുയരുന്നതിനിടെയാണ് കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടെന്ന വിവരം പുറത്തുവന്നത്. 2019 മാര്‍ച്ച് 20ന് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ് കട്ടിളയിലുള്ളത് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവും കട്ടിളപ്പടി കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. നേരിയ തോതിലായിരുന്നു കട്ടിളയിൽ സ്വർണം പൂശിയിരുന്നതെന്നും ഇത് മങ്ങിയതോടെ ഉണ്ണികൃഷ്ണന് പോറ്റിക്ക് നവീകരണത്തിനായി നൽകുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ദ്വാരപാലക ശിൽപപ്പാളികളേക്കാൾ കൂടുതൽ സ്വർണം കട്ടിളകളിലുണ്ടാകുമെന്നാണ് സൂചന. ദ്വാരപാലക ശില്പപ്പാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കട്ടിളയിലെ സ്വർണവും ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയിലെത്തിയ വിവരം പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

