യുവതീ പ്രവേശനം: വി. മുരളീധരൻ പറഞ്ഞ നിയമമുണ്ടാക്കൽ എവിടെ പോയി? എന്തെങ്കിലും നടന്നോ? -സുകുമാരൻ നായർ
text_fieldsകോട്ടയം: ശബരിമല വിഷയത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാടുകൾ സത്യസന്ധമല്ലെന്ന് തുറന്നടിച്ച് എൻ.എസ്.എസ് ജന. സെക്രട്ടറി സുകുമാരൻ നായർ. അന്നത്തെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്റെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ചാനൽ അഭിമുഖത്തിൽ വിമർശനം ഉന്നയിച്ചത്. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നുവെന്നും എന്നിട്ട് എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും നടന്നോ എന്നും ആരാഞ്ഞു.
കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ല. കോൺഗ്രസ് കള്ളക്കളി കളിച്ചു. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പങ്കെടുത്തത് -അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾക്ക് ആരോടും എതിർപ്പില്ല. പ്രത്യേകിച്ച് സർക്കാറിനോട് എതിർപ്പ് പുലർത്താറില്ല. ആശയങ്ങളോടാണ് എതിർപ്പ്. ശബരിമല യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിയുടെ വിഷയത്തിൽ മറ്റുപാർട്ടികൾ ഒന്നും ചെയ്തില്ല. കേന്ദ്ര ഗവൺമെന്റ് ഒന്നും ചെയ്തില്ല. യുവതി പ്രവേശനം തടയാൻ നിയമമുണ്ടാക്കുമെന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് പറഞ്ഞിരുന്നു. എവിടെ പോയി? എന്തെങ്കിലും നടന്നോ? നേരത്തെ ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയവർ തന്നെ (ഇടതു സർക്കാർ) ആ പ്രശ്നങ്ങളിൽ അയവ് വരുത്താൻ തീരുമാനിക്കുമ്പോൾ ആ വിഷയത്തിൽ അവരോട് യോജിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അല്ലാതെ അതിൽ രാഷ്ട്രീയം ഒന്നുമില്ല. സമദൂരത്തിൽനിന്ന് മാറ്റമൊന്നുമില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
‘യുവതീപ്രവേശനം സംബന്ധിച്ച് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുമാറ്റത്തിൽ സംശയിക്കേണ്ടതില്ല. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ല എന്നത് കൊണ്ടാണ് ബി.ജെ.പി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ പങ്കെടുക്കാതിരുന്നത്. കോൺഗ്രസിനും ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ സംസ്ഥാന ഗവൺമെന്റ് വേണമല്ലോ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഉറപ്പുതരുമ്പോൾ അത് വിശ്വസിക്കാമല്ലോ?
ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എല്ലാവർക്കും അറിയാം. കോൺഗ്രസ് നിലപാട് വിശ്വാസികൾക്ക് അനുകൂലമല്ല. അവരുടെ നിലപാട് തെറ്റാണ്. ഈയിടെയായി ന്യൂനപക്ഷങ്ങളെ സ്വാധീനിക്കുവാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ശബരിമല വിഷയത്തിൽ വകുപ്പ് മന്ത്രി അടക്കമുള്ളവർ നിലപാട് വ്യക്തമാക്കിയതാണല്ലോ. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതിനാലാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ രണ്ടുതവണയും ശബരിമല ദർശനത്തിൽ പഴയ നിലപാടിൽ തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ബി.ജെ.പിയുടെ കൈയിൽ ഗവൺമെന്റുണ്ടായിട്ടും ഒന്നും ചെയ്തിട്ടില്ല. കോൺഗ്രസ് അതിനകത്ത് വലിയ കള്ളക്കളി കളിച്ചു. ശക്തമായ ഒരുനിലപാട് ഒരിക്കലും പറയുന്നില്ല’ -സുകുമാരൻ നായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

