ശബരിമല നടയടച്ചു; മകരവിളക്കിന് 30ന് തുറക്കും
text_fieldsശബരിമല: 41 ദിവസത്തെ വ്രതകാലത്തിന് സമാപനം കുറിച്ച് മണ്ഡലപൂജ തൊഴുത് പതിനായിരങ്ങൾ പടിയിറങ്ങിയതോടെ ശബരിമലയിൽ നടയടച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹവും മണ്ഡലപൂജയും കണ്ട് തൊഴുതാണ് തീർഥാടകർ മലയിറങ്ങിയത്. മണ്ഡലപൂജ ദിനമായ ഞായറാഴ്ച രാവിലെ 9.30വരെ മാത്രമായിരുന്നു നെയ്യഭിഷേകം.
കലശപൂജയോടെയും കളഭാഭിഷേകത്തോടെയുമായിരുന്നു മണ്ഡലപൂജക്ക് തുടക്കം കുറിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി കളീക്കാമഠം എന്‍. പരമേശ്വരന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്, ദേവസ്വം സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപന്‍, അംഗങ്ങളായ മനോജ് ചരളേല്‍, പി.എം. തങ്കപ്പന്, ശബരിമല സ്പെഷല്‍ കമീഷണര്‍ മനോജ്, കോട്ടയം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ മണ്ഡലകാലത്തിന് ശുഭസമാപ്തിയായി. ശനിയാഴ്ച വൈകീട്ടായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ശരംകുത്തിയിൽനിന്ന് ആചാരപൂർവം വരവേറ്റ തങ്ക അങ്കി ഘോഷയാത്രയെ പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
ഇനി മകരവിളക്ക് ഉത്സവത്തിന് 30ന് വൈകീട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 20ന് നട അടക്കും. 19ന് രാത്രി വരെയായിരിക്കും തീര്‍ഥാടകര്‍ക്ക് ദര്‍ശനം. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും നടക്കും. 20ന് രാവിലെ 6.30ന് രാജപ്രതിനിധിക്ക് മാത്രമാകും ദര്‍ശനം.
31 മുതല്‍ കാനനപാത തുറക്കും –മന്ത്രി
മകരവിളക്ക് മഹോത്സവകാലത്ത് കാനനപാതകളിലൂടെ തീർഥാടനം അനുവദിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതല്‍ യാത്ര അനുവദിക്കും. സത്രം വഴിയുള്ള തീർഥാടനത്തിന് സര്‍ക്കാറില്‍നിന്ന് ഇനിയും അനുമതി ലഭിക്കേണ്ടതുണ്ട്.
ഈ പാതയും ഈ മാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കുമെന്ന് അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. ഈ പാതകളെല്ലാം തന്നെ സഞ്ചാരയോഗ്യമാക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു. ഈ മേഖലയിലും കുടിവെള്ളം, വെളിച്ചം, ചികിത്സസഹായം എന്നിവ ഉറപ്പാക്കാനും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.