മകരവിളക്ക്: സുരക്ഷ സന്നാഹങ്ങള്‍ സുസജ്ജം
text_fieldsശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ സന്നാഹങ്ങള്‍ സുസജ്ജമാക്കാന്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. കലക്ടര്‍ പി.ബി. നൂഹിെൻറ അധ്യക്ഷതയില്‍ ശബരിമല ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. തിങ്കളാഴ്ച വീണ്ടും നടതുറക്കുന്നതിന് മുന്നോടിയായി ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് പഴുതടച്ചുള്ള ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. ഇത് പരിശോധിച്ചറിയാന്‍ മാളികപ്പുറത്ത് മോക്ക് ഡ്രില്ലും നടത്തി.
തിക്കുംതിരക്കും കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനും കാര്യക്ഷമമായി പ്രതിരോധിക്കാനും വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ ഉദ്യോഗസ്ഥര്‍ ജില്ല ദുരന്ത നിവാരണ സമിതി ചെയര്മാന് കൂടിയായ കലക്ടറോട് വിശദീകരിച്ചു.
മകരവിളക്ക് തീര്‍ഥാടനകാലം സുഗമമാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. അടിയന്തര സാഹചര്യത്തില്‍ വേണ്ട ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ചുമതലയുള്ള ജില്ലതല ഉദ്യോഗസ്ഥരുടെ സാന്നിധ്യം സദാ ഉറപ്പാക്കണം.
തിരക്കനുസരിച്ച് ക്രമീകരണങ്ങള്‍ വിപുലമാക്കും
മകരവിളക്കിന് സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ തിരക്കിെൻറ അടിസ്ഥാനത്തിലാകും ബേസ് ക്യാമ്പായ നിലക്കലില്‍ ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഉണ്ടാവുകയെന്ന് സുരക്ഷ ചുമതലയുള്ള പത്തനംതിട്ട കലക്ടർ പറഞ്ഞു. നിലവില്‍ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് രണ്ട് ആംബുലന്‍സ് സംവിധാനമാണ് ഉള്ളത്. അത് മകരവിളക്കിന് മൂന്നോ, നാലോ ആക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും.
തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രങ്ങളില്‍ റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കുടിവെള്ള വിതരണം നടത്തും. വരുന്ന തീര്‍ഥാടനകാലത്ത് ളാഹ-ഇലവുങ്കല്‍, എരുമേലി-കണമല-ളാഹ മേഖലയിലെ സ്കൂള്‍, കോളജ് മറ്റ് ലഭ്യമായ സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കാന്‍ ക്രമീകരണങ്ങള്‍ നല്‍കും.
മകരവിളക്ക് തീര്‍ഥാടനകാലത്ത് ഗതാഗത ക്രമീകരണങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കും. ആക്രമണോത്സുകത കാട്ടുന്ന ജീവികളില്‍നിന്ന് തീർഥാടകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.