ശബരിമല: ഒമ്പതുകാരി നൽകിയ ഹരജിയിൽ വിശദീകരണം തേടി
text_fieldsകൊച്ചി: 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ശബരിമലയിൽ ദർശനം നടത്താമെങ്കിലും വെർച്വൽ ക്യൂ സംവിധാനത്തിൽ രജിസ്ട്രേഷൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരി നൽകിയ ഹരജിയിൽ ഹൈകോടതി ദേവസ്വം ബോർഡിെൻറ വിശദീകരണം തേടി.
അയ്യപ്പഭക്തരായ മാതാപിതാക്കളുടെ നേർച്ചയനുസരിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വൈക്കം കാട്ടിക്കുന്ന് സ്വദേശിനി നന്ദിതരാജ് പിതാവ് അബിരാജ് മുഖേന നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം തേടിയത്. ഹരജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തരുതെന്നാണ് ആചാരം. എന്നാൽ, വെർച്വൽ ക്യൂവിൽ 50 പിന്നിട്ടവരുടെ പേരും രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിയന്ത്രണങ്ങളുണ്ടെന്ന് ഹരജി പരിഗണിക്കവേ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഏപ്രിൽ 17ന് ദർശനം നടത്താൻ ബന്ധുക്കളുൾപ്പെടെയുള്ളവർ വെർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്തെങ്കിലും തെൻറ പേര് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു.
കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെതുടർന്ന് ശബരിമല ദർശനം നടന്നില്ല. 10 വയസ്സ് തികഞ്ഞാൽ പിന്നീട് നാല് പതിറ്റാണ്ടു കഴിഞ്ഞേ ദർശനം നടത്താനാവൂ. ഇൗ സാഹചര്യത്തിൽ വെർച്വൽ ക്യൂവിൽ പേര് രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.