ശബരിമലയിലെ നിരോധനാജ്ഞ ഇൗ മാസം എട്ടു വരെ നീട്ടി
text_fieldsശബരിമല: ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ എട്ടു വരെ നീട്ടി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ എട്ടിന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് കലക്ടർ പി.ബി. നൂഹ് ഉത്തരവിട്ടു. പമ്പാ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയുടെയും ശബരിമല അഡീഷനല്‍ ജില്ല മജിസ്ട്രേറ്റിെൻറയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിരോധാനാജ്ഞ നീട്ടിയത്.
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് നടതുറക്കുന്നത് പ്രമാണിച്ച് നവംബർ 16 മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാലാം തവണയാണ് ഇപ്പോൾ നിരോധനാജ്ഞ നീട്ടുന്നത്. ജനുവരി 20 വരെ നിരോധനാജ്ഞ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, തീർഥാടകർക്ക് സന്നിധാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഡിസംബർ ആറിന് ശേഷം ഇളവ് വരുത്തുമെന്ന് ഹൈകോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് പൊലീസ് ഉറപ്പുനൽകി. ചൊവ്വാഴ്ച സന്നിധാനത്ത് നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗൻ, പി.ആർ. രാമൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത യോഗത്തിലാണ് പൊലീസ് അഭിപ്രായം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
