ശബരി റെയിൽവേക്ക് ഭൂമിയേറ്റെടുക്കൽ: ഓഫിസ് ചെലവും ശമ്പളവും കേരളത്തിന്റെ ചുമലിൽ
text_fieldsതിരുവനന്തപുരം: അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് ഓഫിസുകളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്ന് ദക്ഷിണ റെയിൽവേ. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിന് റെയിൽവേയുടെ കത്ത് ലഭിച്ചു. പദ്ധതി ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കാൻ നേരത്തെ ധാരണയിലായിരുന്നു. സംസ്ഥാന സർക്കാർ വിഹിതമായി വിനിയോഗിക്കുന്ന ഈ 1900 കോടി ഉപയോഗിച്ചാണ് ഭൂമിയേറ്റെടുക്കലെന്നും ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പിന് മൂന്ന് സ്‌പെഷൽ തഹസിൽദാർ ഓഫിസുകൾ ആരംഭിക്കാനുള്ള ചെലവും ഇവിടെ നിയമിക്കപ്പെടുന്ന നൂറോളം ഉദ്യോഗസ്ഥരുടെ ശമ്പളമടക്കമുള്ള ചെലവും ആരാണ് വഹിക്കുകയെന്ന് ആരാഞ്ഞ് റവന്യൂ വകുപ്പ്, ഗതാഗത വകുപ്പ് വഴി റെയിൽവേക്ക് കത്ത് നൽകിയിരുന്നു. പഴയ വിജ്ഞാപനം ചൂണ്ടിക്കാട്ടി ഇത്തരം ചെലവുകൾ സംസ്ഥാന സർക്കാർ വിഹിതത്തിൽ ഉൾപ്പെടുത്തണമെന്നാണ് ദക്ഷിണ റെയിൽവേ നിർമാണവിഭാഗം ചീഫ് എൻജിനീയർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. ഓരോ വർഷത്തെയും സ്‌പെഷൽ തഹസിൽദാർ ഓഫീഫിസുകളുടെ ചെലവുകൾ സംസ്ഥാന സർക്കാർ റെയിൽവേയെ അറിയിക്കുന്നതനുസരിച്ചു പദ്ധതി ചെലവിൽ സംസ്ഥാന വിഹിതമായി ഉൾപ്പെടുത്താമെന്നും ചീഫ് എൻജിനീയർ അറിയിച്ചു.
എട്ടു കിലോമീറ്റർ ദൂരത്തിൽ ശബരി റെയിൽവേക്കായി ട്രാക്കും കാലടി സ്റ്റേഷനും ഒരു കിലോമീറ്റർ ദൂരമുള്ള പെരിയാർ പാലവും നിർമിച്ചിട്ടുണ്ട്. കേന്ദ്രബജറ്റിൽ ശബരി റെയിൽവേക്ക് നടപ്പ് സാമ്പത്തികവർഷം 505 കോടി അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് 1900 കോടി അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പദ്ധതി മരവിപ്പിച്ചത് കേന്ദ്രസർക്കാർ നാല് മാസം മുമ്പ് പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഓഫിസുകൾ ആരംഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങാനായിട്ടില്ല.
സ്ഥലമെടുപ്പ് ഓഫിസുകൾ ആരംഭിച്ചും ഉദ്യോഗസ്ഥരെ നിയമിച്ചും സംസ്ഥാന സർക്കാറും കാലടി വരെയുള്ള റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം, പാലങ്ങളുടെ നിർമാണം എന്നിവ ആരംഭിക്കാൻ റെയിൽവേയും നടപടിയെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ബാബു പോൾ, ജിജോ പനച്ചിനാനി എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

