ശബരി റെയിൽ: 1900 കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം; എം.സി റോഡിന് 5217 കോടി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നിർണായകമായ അങ്കമാലി-എരുമേലി ശബരി റെയിൽവേ പാതക്കായി 1,900 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതോടെ ദശകങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരി പദ്ധതിക്ക് വേഗത കൈവരുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുന്നതിന്റെ ഭാഗമായാണ് തുക വിനിയോഗിക്കുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിക്കായി 1900 കോടി രൂപ ചെലവഴിക്കാൻ കിഫ്ബി സി.ഇ.ഒയെ ചുമതലപ്പെടുത്തി. ഇനി ഭരണാനുമതിയുടെയോ മറ്റ് ഉത്തരവുകളുടേയോ ആവശ്യമില്ല. പദ്ധതി തിരുവനന്തപുരം വരെ നീട്ടുന്നത് മലയോര മേഖലയിലെ റെയിൽ കണക്ടിവിറ്റിൽ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കേശവദാസപുരം മുതൽ അങ്കമാലിവരെയുള്ള എം.സി റോഡ് നാല് വരിയായി വികസപ്പിക്കുന്നതിനുള്ള ആദ്യഘട്ട ചെലവുകൾക്ക് 5217 കോടിയുടെ പദ്ധതിക്കും ബോർഡ് അംഗീകാരം നൽകി. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ബൈപാസുകൾക്കായാണ് തുക വിനിയോഗിക്കുക. കൊട്ടാരക്കര ബൈപാസിന്റെ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചു. ഇതിനായി 250 കോടിയുടെ പദ്ധതിക്ക് ബോർഡ് അംഗീകാരം നൽകി. തിരുവനന്തപുരം വേളിയിൽ കെ-സ്പേസിനായി ഭൂമി ഏറ്റെടുക്കാൻ 600 കോടി രൂപ അനുവദിച്ചു. 14 പുതിയ പദ്ധതികൾക്കായി 689.45 കോടി രൂപയുടെ ധനാനുമതിയും നൽകി.
ഇതുവരെ 98,836.83 കോടി രൂപയുടെ 1237 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതികളുടെ തുകകൂടി കണക്കിലെടുക്കുമ്പോൾ ഇത് 1.10 ലക്ഷം കോടി രൂപയോളം വരും. 38,000 കോടി ഇതിനോടകം ചെലവഴിച്ചു. ഇതിൽ 25,000 കോടിയുടേത് പൂർത്തീകരിച്ച പദ്ധതികളാണ്.
അനുമതി ലഭിച്ച പ്രധാന പദ്ധതികൾ
- വിവിധ ആശുപത്രികൾക്കായി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ -210.51 കോടി.
- കോഴിക്കോട് പി.യു.കെ.സി റോഡ് -166.55 കോടിയുടെ രൂപ
- സംസ്ഥാനവ്യാപകമായ ‘വർക്ക് നിയർ ഹോം’ പദ്ധതി -153 കോടി
- തൃശൂർ ജനറൽ ആശുപത്രി വികസനം -136.79 കോടി
- തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം വികസനം -87.68 കോടി
- കനോലി കനാൽ വികസനം -73.21 കോടി
- വളപട്ടണം പുഴക്ക് കുറുകെ കല്ലൂരിക്കടവ് പാലം നിർമാണം -45.89 കോടി
- കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വികസനം -26.59 കോടി
- കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന സൗകര്യ വികസനം -26.59 കോടി
- ലളിതാംബിക അന്തർജനം സാംസ്കാരിക സമുച്ചയം -25 കോടി
- മലപ്പുറം ജില്ലയിലെ മുണ്ടേങ്ങര-പുള്ളിപ്പാടം-ഓടയ്ക്കൽ-വീട്ടിക്കുന്ന് റോഡ് നവീകരണം -19.52 കോടി
- പാലക്കാട് പട്ടാമ്പി-ആരയൂർ റോഡ് -16.99 കോടി
- മലപ്പുറം കുണ്ടൂർത്തോട് നവീകരണം -15.80 കോടി
- തൃശൂർ വടക്കാഞ്ചേരി ബൈപാസ് ഭൂമി ഏറ്റെടുക്കൽ -14.78 കോടി
- ആറന്മുള ബോട്ട് റേസിങ് ഗാലറി, പമ്പ നദീതീര സംരക്ഷണം, നടപ്പാത പദ്ധതികൾ -10 കോടി
- മുണ്ടയ്ക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച് വരെ തീരസംരക്ഷണ പ്രവർത്തനങ്ങൾ -9.77 കോടി
- കിഫ്ബി മുഖേന പൂർത്തിയായ വിവിധ കായിക സമുച്ചയങ്ങളുടെ അറ്റകുറ്റപ്പണികൾ -9.42 കോടി
- മംഗളവനം ഉപകനാലിലെ വികസന പ്രവർത്തനങ്ങൾ -6.19 കോടി
- എച്ച്.എം.ടി ജങ്ഷൻ വികസനം -6.18 കോടി
- കോട്ടയം ജില്ലയിലെ പാലാ റിങ് റോഡ് ഭൂമി ഏറ്റെടുക്കൽ -5.08 കോടി
- ഷൊർണൂർ മുനിസിപ്പാലിറ്റിയിൽ ആധുനിക ഗ്യാസ് ക്രിമറ്റോറിയം പദ്ധതി -3.43 കോടി
- തിരുവനന്തപുരം അയ്യാ വൈകുണ്ഠ സ്വാമി സ്മാരക, സാംസ്കാരിക കേന്ദ്രം -3.16 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

