കൊച്ചി: കോവിഡ് പരിശോധനക്കുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ചത് സിംഗിൾ ബെഞ്ച് റദ്ദാക്കിയതിെനതിരായ സർക്കാറിെൻറ അപ്പീൽ ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് സമാന വിഷയത്തിൽ നിലവിൽ കോടതിയുടെ പരിഗണനയിലുള്ള ഹരജിക്കൊപ്പം ഇതും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റി.
ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള നിരക്ക് 1700ൽനിന്ന് 500 രൂപയാക്കിയതിനെതിരെ അക്രഡിറ്റഡ് മോളികുലാർ ടെസ്റ്റിങ് ലബോറട്ടറീസ് അസോസിയേഷെൻറയും (അംല) തിരുവനന്തപുരത്തെ ദേവി സ്കാൻസ് അടക്കം 10 ലാബുകളുടെയും ഹരജികൾ പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്. ലാബ് ഉടമകളെക്കൂടി കേട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനും നിർദേശിച്ചിരുന്നു. ഇതിൽ അംലയുടെ ഹരജിയിലെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹരജിയാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. ദേവി സ്കാൻസ് ഉൾപ്പെടെയുള്ളവരുടെ ഹരജിയിലെ ഉത്തരവിനെതിരെയാണ് ഇപ്പോഴത്തെ അപ്പീൽ ഹരജി.