ആർ.എസ്.എസ് ഗണഗീതം ദേശഭക്തിഗാനമല്ല; സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം -വി.ഡി സതീശൻ
text_fieldsഎറണാകുളം: ആർ.എസ്.എസ് ഗണഗീതം കുട്ടികൾ നിഷ്‍കളങ്കമായി പാടിയതാണെന്ന് കരുതാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് പിന്നിൽ വേറെ ആളുകളുണ്ട്. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. ആർ.എസ്.എസ് ഗണഗീതം ദേശഭക്തിഗാനമല്ല. അത് ആർ.എസ്.എസ് വേദിയിൽ പാടിയാൽ മതിയെന്നും വി.ഡി സതീശൻ പറഞ്ഞു.
നവകേരള സർവേക്കെതിരെയും വി.ഡി സതീശൻ വിമർശനം ഉന്നയിച്ചു. സർക്കാറിന്റെ പണമെടുത്ത് രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്ന് സതീശൻ പറഞ്ഞു. സർവേ നിന്ദ്യമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. ആരോഗ്യമേഖലക്കെതിരായ വിമർശനവും പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും സിസ്റ്റം തകർത്ത ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച എറണാകുളം -ബംഗളൂരു വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന യാത്രക്കിടയാണ് ആർ.എസ്.എസ് ഗണഗീതം പാടിയത്. ആദ്യ യാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളെ കൊണ്ടാണ് ഗണഗീതം പാടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ സമൂഹമാധ്യമത്തിൽ പങ്ക് വെച്ചു. പിന്നീട് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് നീക്കി.
ദേശഭക്തിഗാനം എന്ന പേരിലാണ് വിദ്യാർഥികളെ ഒരുമിച്ച് നിർത്തി ഗണഗീതം പാടിച്ചത്. സംഭവം വിവാദമായതോടെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ്, സി.പിഎം നേതാക്കളും വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

