അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നെന്ന വാദവുമായി സംഘ്പരിവാർ
text_fieldsആലപ്പുഴ: മതസൗഹാർദത്തിന് പേരുകേട്ട അർത്തുങ്കൽ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നു എന്ന കുപ്രചാരണവുമായി സംഘ്പരിവാർ. പ്രശസ്ത ക്രൈസ്തവ ദേവാലയം ശിവക്ഷേത്രമാണെന്ന് ട്വിറ്ററിൽ കുറിച്ച പ്രമുഖ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് അവിടെ ഉദ്ഖനനം നടത്തിയാൽ തകർന്ന ക്ഷേത്രാവശിഷ്ടങ്ങൾ ലഭിക്കുമെന്നും പറയുന്നു.
ഇത് വീണ്ടെടുക്കുക എന്ന ജോലിയാണ് ഹിന്ദുക്കൾ ചെയ്യേണ്ടതെന്ന് പറയുന്ന മോഹൻദാസ് അൾത്താരയുടെ നിർമാണത്തിനിെട ക്ഷേത്രാവശിഷ്ടങ്ങൾ കണ്ട് പരിഭ്രമിച്ച പാതിരിമാർ ജ്യോത്സനെ കണ്ട് ഉപദേശം നേടിയെന്നും അങ്ങനെ അൾത്താര മാറ്റി സ്ഥാപിച്ചു എന്നുമുള്ള വിചിത്ര വാദവും നിരത്തുന്നുണ്ട്.
17ാം നൂറ്റാണ്ടിൽ പോർചുഗീസുകാർ പണിത വിശുദ്ധ സെബസ്ത്യാനോസിെൻറ നാമത്തിലുള്ള ഈ ദേവാലയം പ്രമുഖ തീർഥാടനകേന്ദ്രമാണ്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെ ബസിലിക്കയുമാണ് അർത്തുങ്കൽ. ജനുവരി 20ന് നടക്കുന്ന തിരുനാളിൽ ജാതിമത ഭേദമന്യേ പതിനായിരങ്ങളാണ് എത്താറുള്ളത്.
ശബരിമല ദർശനം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ എത്തി പ്രാർഥിച്ച് നേർച്ച സമർപ്പിച്ച് മാലയൂരുന്ന പതിവ് കാലങ്ങളായുള്ള ആചാരമാണ്. ക്രൈസ്തവരും മറ്റ് വിഭാഗങ്ങളും ഒരുപോലെ പവിത്രമായി കരുതുന്ന അർത്തുങ്കൽ പള്ളിക്കെതിരായ സംഘ്പരിവാർ നീക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢശ്രമമാണെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.