തൃശൂരിൽ വടിവാളുമായി ആർ.എസ്.എസ് ഭീകരാന്തരീക്ഷം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു
text_fieldsRepresentational Image
പഴഞ്ഞി (തൃശൂർ): പോർക്കുളം പഞ്ചായത്തിലെ മങ്ങാട് മാളോർക്കടവിൽ ആർ.എസ്.എസ് പ്രവർത്തകർ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. മാളോർക്കടവ് സ്വദേശി മിഥുൻ അജയഘോഷിനാണ് (32) വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയോടെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ മാളോർക്കടവിലെ കോതോട്ട് കുടുംബക്ഷേത്രത്തിന് സമീപം കാരംസ് കളിക്കുകയായിരുന്ന നാലുപേരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. മിഥുന്‍റെ സഹോദരൻ മനീഷ് അടക്കമുള്ളവരെയാണ് ആക്രമിച്ചത്. ഇവർ തമ്മിൽ വാക്കുതർക്കവും ഉണ്ടായി. പിന്നീട് സ്ഥലത്തെത്തിയ ആർ.എസ്.എസ് പ്രവർത്തകർ മങ്ങാടെത്തി കാരംസ് കളിച്ചിരുന്ന സംഘത്തെ കാണാത്തതിനെ തുടർന്ന് ഇവരുടെ ബൈക്കുകൾ നശിപ്പിച്ചു.
ഈ സമയം പ്രദേശത്ത് അൽപം മാറി സന്തോഷ് എന്ന യുവാവിന്റെ വീടിന് മുമ്പിൽ നിൽക്കുകയായിരുന്ന മിഥുൻ അജയഘോഷിനെ സംഘം വാളുകളുമായി ആക്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ പിൻകഴുത്തിന് വെട്ടേറ്റതോടെ മിഥുൻ വീട്ടിലേക്ക് ഓടിക്കയറി. കുറുമ്പൂർ വീട്ടിൽ വിഷ്ണു (31), കോതോട്ട് വീട്ടിൽ അരുൺ (31), കരുമാൻപാറ വീട്ടിൽ രാകേഷ് (35), ഡാഡു എന്ന ഗൗതം (30) എന്നിവർ ചേർന്നാണ് മിഥുനെ ആക്രമിക്കുകയും വടിവാളുകളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതെന്ന് പറയുന്നു. പ്രദേശവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സംഘം മൂന്നു പേരെ സംഭവസ്ഥലത്തു നിന്നും വിഷ്ണുവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.
മാസങ്ങൾക്ക് മുമ്പ് പ്രദേശത്തെ മറ്റൊരു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ വെട്ടിക്കടവ് സ്വദേശി ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി ആക്രമിക്കാനെത്തിയ സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. വാളുകളുമായി സംഘം റോഡിലൂടെ നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

