ആര്‍.എസ്.എസും സി.പി.എമ്മും ഒറ്റക്കെട്ടായി ആക്രമിക്കുന്നു- വി.ഡി.സതീശൻ
text_fieldsകോഴിക്കോട് : ആര്‍.എസ്.എസും സി.പി.എമ്മും ഒറ്റക്കെട്ടായി തന്നെ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതില്‍ സി.പി.എമ്മിന് എന്താണ് ഇത്ര വിഷമം. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാടാണ്. അത് ഇനിയും രൂക്ഷമായി തുടരും.
അവരുടെ നിലപാടുകളോട് പൊരുത്തപ്പെടാനാകില്ല. ആര്‍.എസ്.എസിന് ഒപ്പം നിന്നുകൊണ്ട് കേരളത്തിലെ സി.പി.എം നേതാക്കളും വിമര്‍ശിക്കുകയാണ്. ഒരേ തോണിയിലെ യാത്രക്കാരായ രണ്ടു കൂട്ടരുടെയും വിമര്‍ശനം നേരിടാന്‍ തയാറാണ്.
ആര്‍.എസ്.എസിന്റെ ഒരു പരിപാടിയിലും പങ്കെടുത്തില്ലെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. വിവേകാനന്ദ കേന്ദ്രത്തിന്റെ തൃശൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സി.പി.എം നേതാക്കള്‍ ആര്‍.എസ്.എസിന്റെ എട്ട് പരിപാടികളില്‍ പങ്കെടുത്തതിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷത്തിന്റെ കൈയ്യിലുണ്ട്. ആര്‍.എസ്.എസിന്റെ പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രിയായിരുന്നപ്പോള്‍ കെ.കെ ശൈലജ അഹമ്മദാബാദില്‍ പോയത്.
പഠിക്കാനാണോ പഠിപ്പിക്കാനാണോ പോയതെന്ന് എം.എ ബേബി വി.എസ് അച്യുതാനന്ദനോടാണ് ചോദിക്കേണ്ടത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് അദ്ദേഹം പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ആര്‍.എസ്.എസിന് എതിരെ ആയിരം വട്ടം പറയുമ്പോള്‍ അഞ്ച് വരി പോലും എല്‍.ഡി.എഫിനെതിരെ പറയുന്നില്ലെന്നതാണ് ബേബിയുടെ മറ്റൊരു പരാതി.
പിണറായി സര്‍ക്കാരിനെതിരെ ഞാന്‍ കൂടുതല്‍ പറയണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സര്‍ക്കാരിനെതിരെ ഒരുപാട് കാര്യങ്ങള്‍ പറയണമെന്ന് ബേബിക്ക് ആഗ്രഹമുണ്ട്. പക്ഷെ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നു പോകും. ഹിപ്പോക്രസിയാണ് ബേബി കാണിക്കുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് പറയണമെന്നതാണ് ബേബിയുടെ ആഗ്രഹം.
മുഖ്യമന്ത്രിക്കെതിരെയും പിണറായി സര്‍ക്കാരിനെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിക്കണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള ആഗ്രഹങ്ങള്‍ എന്നെക്കൊണ്ട് ചോദിപ്പിക്കാനാണ് ശ്രമം. ആര്‍.എസ്.എസിനെ അല്ല വിമര്‍ശിക്കേണ്ടതെന്നതാണ് ബേബിയുടെ ലൈന്‍. ഗോള്‍വാള്‍ക്കറെ വിമര്‍ശിച്ചതാണ് പ്രശ്‌നം. ഗോള്‍വാള്‍ക്കറെയല്ല അദ്ദേഹം എഴുതിയ പുസ്തമാണ് ഉദ്ധരിച്ചത്. അതുപോലും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയില്ല. സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന് ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന പുസ്തകവുമായി സാമ്യമുണ്ട്.
നാവ് പിഴ എന്ന് പറഞ്ഞ് സജി ചെറിയാനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചയാളാണ് എം.എ ബേബി. പി.ബി അംഗം നാവ് പിഴ ആണെന്ന് പറഞ്ഞ മന്ത്രി എന്തിനാണ് രാജിവച്ചത്? അപ്പോള്‍ ബേബിക്കൊന്നും അവിടെ ഒരു കാര്യവുമില്ല. കാര്യങ്ങള്‍ തീരുമാനിക്കുന്നത് വേറെ ആളുകളാണ്. ഭരണഘടനാ വിരുദ്ധ പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയതെന്ന് പറായാന്‍ പോലും തയാറാകാത്ത ബേബിയാണ് സംഘപരിവാറുകാര്‍ക്കൊപ്പം എന്നെ ആക്രമിക്കാന്‍ വരുന്നത്.
കേരളം മുഴുവന്‍ കേസ് കൊടുക്കുമെന്നാണ് സംഘപരിവാര്‍ പറഞ്ഞിരിക്കുന്നത്. അതിനെ നിയമപരമായി നേരിടും. എന്നാല്‍ സംഘപരിവാറിനെ വിമര്‍ശിക്കുകയോ, പ്രതിപക്ഷ നേതാവ് വിചാരധാരയില്‍ നിന്നും ഉദ്ധരിച്ച കാര്യങ്ങള്‍ ശരിയാണെന്നോ പറയാതെ സി.പി.എമ്മും ആര്‍.എസ്.എസിനൊപ്പം ചേര്‍ന്ന് ആക്രമിക്കുകയാണ്. അതിനെയൊക്കെ നേരിടാന്‍ തയാറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

