ഓണസദ്യ, ഔട്ടിങ്, സിനിമ..! ശിശുക്ഷേമ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ രണ്ട് ലക്ഷം അനുവദിച്ചു
text_fieldsതിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ചു. ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിൽ 250 കുട്ടികളാണുള്ളത്.
വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ
കോർപറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംരക്ഷണ കേന്ദ്രങ്ങളിൽ ഓണദിവസങ്ങളിൽ കഴിയുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് തുക ചിലവഴിക്കുക.
ഓണവിപണിയിൽ വിലക്കയറ്റത്തിന് തടയിട്ട് കൃഷിവകുപ്പ്; 38 ശതമാനം വരെ വിലക്കുറവ്
തിരുവനന്തപുരം: ഓണവിപണിയിൽ കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയിൽ ഗുണമേന്മയുള്ള പഴം-പച്ചക്കറികളും ഉറപ്പാക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന വിപണി ഇടപെടൽ സംസ്ഥാനത്ത് സജീവമായി തുടരുന്നു. കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്ന 2,000 ഓണം വിപണികളിലൂടെ ആഗസ്റ്റ് 24 രാവിലെ 11 മണിവരെ 17.01 ലക്ഷം കിലോഗ്രാം കാർഷിക ഉൽപ്പന്നങ്ങൾ സംഭരിച്ചു. 10.43 കോടി രൂപയാണ് ഇതിന്റെ സംഭരണ മൂല്യം. 11,925 കർഷകർക്ക് വിപണികളുടെ പ്രയോജനം ലഭിച്ചപ്പോൾ 1.61 ലക്ഷത്തിലധികം ഉപഭോക്താക്കൾ ഓണം വിപണികളിലെത്തി.
ആഗസ്റ്റ് 22 മുതൽ 25 വരെ നാലുദിവസമാണ് ഓണം വിപണികൾ പ്രവർത്തിക്കുന്നത്. ആകെയുള്ള 2,000 വിപണികളിൽ 1,074 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെ.യും 766 എണ്ണം ഹോർട്ടികോർപ്പുമാണ് നടത്തുന്നത്. കൃഷിഭവൻ വിപണികൾക്കായി 586.89 ലക്ഷം, വി.എഫ്.പി.സി.കെ.യ്ക്ക് 89.41 ലക്ഷം, ഹോർട്ടികോർപ്പിന് 344.70 ലക്ഷം എന്നിങ്ങനെ ആകെ 1,021 ലക്ഷം (10.21 കോടി) സർക്കാർ അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്താകെ കർഷക ചന്ത വിപണികളിലൂടെ ആഗസ്റ്റ് 24 രാവിലെ 11 മണിവരെ 17,01,848 കിലോഗ്രാം ഉൽപ്പന്നങ്ങൾ 10.43 കോടി രൂപയ്ക്ക് സംഭരിക്കുകയും 9,04,378 കിലോഗ്രാം ഉൽപന്നങ്ങൾ 5.25 കോടി രൂപയ്ക്ക് വിൽപ്പന നടത്തുകയും ചെയ്തു. കൃഷിഭവൻ വിപണികളിലൂടെ മാത്രം 11.61 ലക്ഷം കിലോഗ്രാം ഉൽപ്പന്നങ്ങൾ സംഭരിച്ച് 7,575 കർഷകർക്ക് വിപണി ഉറപ്പാക്കി. വി.എഫ്.പി.സി.കെ. വിപണികളിലൂടെ 2,200 കർഷകർക്കും ഹോർട്ടികോർപ്പ് വിപണികളിലൂടെ 2,150 കർഷകർക്കും പ്രയോജനം ലഭിച്ചു.
പൊതുവിപണിയേക്കാൾ ഗണ്യമായ വിലക്കുറവ്
ഓണം വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആശ്വാസവും ശ്രദ്ധേയമാണ്. ആഗസ്റ്റ് 24-ലെ സംസ്ഥാനതല വിലവിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ പ്രധാന പച്ചക്കറി ഇനങ്ങൾ പൊതുവിപണിയെ അപേക്ഷിച്ച് ശരാശരി 27 മുതൽ 38 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കർഷക ചന്തകളിലൂടെ ലഭിക്കുന്നത്.
പൊതുവിപണിയിൽ കിലോയ്ക്ക് ശരാശരി 184.54 രൂപ വിലയുള്ള ഇഞ്ചി കർഷക ചന്തയിൽ ശരാശരി 125 രൂപക്ക് ലഭിക്കുന്നു; കിലോയ്ക്ക് 59 രൂപയുടെ കുറവ്. പയറിന് കിലോയ്ക്ക് 39.08, വെണ്ടയ്ക്ക് 30.04, പാവയ്ക്കയ്ക്ക് 26.85 എന്നിങ്ങനെയും ശരാശരി വിലവ്യത്യാസമുണ്ട്. ഏത്തപ്പഴം, ഏത്തൻകായ്, കത്തിരി എന്നിവയ്ക്കും കിലോയ്ക്ക് ശരാശരി 20 രൂപയിലധികം വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടനിലക്കാരുടെ ഇടപെടൽ പരമാവധി കുറച്ച് കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് നേരിട്ടുള്ള വിപണി ഒരുക്കുകയും അതിന്റെ നേട്ടം ഉപഭോക്താവിലേക്കും എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിപണി ഇടപെടൽ. ഇതിലൂടെ കർഷകന് മികച്ച വിലയും ഉപഭോക്താവിന് പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും ഒരേസമയം ഉറപ്പാക്കുകയാണ് കൃഷിവകുപ്പ്.
ഓണം വിപണികളുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ ഈ വർഷം ആദ്യമായി സോഫ്റ്റ്‌വെയർ അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കതിർ ആപ്പിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് അവരുടെ കാർഷിക ഉൽപ്പന്നങ്ങൾ കൃഷിവകുപ്പ് നടത്തുന്ന കർഷകച്ചന്തകളിൽ സംഭരണത്തിന് എത്തിക്കാം. കതിർ ഐ.ഡി. ഇല്ലാത്ത കർഷകർക്ക് ഓൺ-സ്പോട്ട്/ടെമ്പററി രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് പണമായും UPI മുഖേനയും പണമടയ്ക്കാം. നിലവിലെ വിൽപന മൂല്യത്തിന്റെ 42 ശതമാനം ഡിജിറ്റൽ പേയ്മെന്റിലൂടെയും 58 ശതമാനം പണമായുമാണ് നടക്കുന്നത്. ഡിജിറ്റൽ സംവിധാനം വഴി സംഭരണം, വിൽപ്പന, കർഷക പങ്കാളിത്തം തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും വിപണികളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.
വിപണികളുടെ സുഗമമായ പ്രവർത്തനത്തിനായി കൃഷി ഡയറക്ടറേറ്റിലും 14 ജില്ലകളിലും രാവിലെ 8 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. കർഷകർക്കും ഫീൽഡ്തല ഉദ്യോഗസ്ഥർക്കും ആവശ്യമായ സാങ്കേതിക സഹായം സമയബന്ധിതമായി നൽകുന്നതിനൊപ്പം സംസ്ഥാനതലത്തിൽ ഓണം വിപണികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

