ഇടത് സ്വഭാവമുള്ള പാർട്ടികളെ ഒറ്റ പ്ലാറ്റ്ഫോമിലാക്കുമെന്ന് ആർ.എം.പി
text_fieldsകോഴിക്കോട്: ഇടത് സ്വഭാവമുള്ള പാർട്ടികൾ ഒന്നിക്കുന്ന പ്ലാറ്റ്ഫോം രൂപവത്കരിക്കാൻ നേതൃത്വം നൽകുമെന്ന് ആർ.എം.പി.ഐ. സി.എം.പി, എൻ.സി.പി, ഫോർവേർഡ് ബ്ലോക്ക് എന്നീ ഇടത് പാർട്ടികളുമായി ചേർന്ന് സി.പി.എമ്മിൽ നിന്ന് വ്യത്യസ്തമായി വിശാല ഇടതുപക്ഷ പ്ലാറ്റ്ഫോം രൂപവത്കരിക്കാനാണ് നീക്കം. ഇതിന് പാർട്ടികളുമായി അനൗദ്യോഗിക ചർച്ച തുടങ്ങിയിട്ടുണ്ടെന്നും ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി.പി.ഐയുമായും ചർച്ച നടത്തും. യു.ഡി.എഫിന്റെ ഭാഗമായി മുന്നണിയിലേക്ക് പോകില്ല. യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, അതിനുമപ്പുറത്ത് എല്ലാ മുന്നണിയിലുമുള്ള ഇടത് സ്വഭാവമുള്ള പാർട്ടികളെ ചേർത്ത് ഒരു പ്ലാറ്റ്ഫോം രൂപവത്കരിക്കുകയാണ് ലക്ഷ്യം. സി.പി.എം പറ്റിത്തീനികളുടെ റിപ്പബ്ലിക് ആയി മാറിയെന്നും പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിൻ കീഴിലാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും എൻ. വേണു പറഞ്ഞു.
തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ ആസ്ഥാന മന്ദിരം കോർപറേറ്റ് ഭീമന്മാരുടെ സംഭാവനയാണ്. പണം പിരിക്കാതെയാണ് ആ കെട്ടിടം പണികഴിപ്പിച്ചത്. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഹൈന്ദവ ശക്തികളുമായി കൂട്ടുകൂടാൻ സി.പി.എം ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

