ആറാട്ടുപുഴ: കണ്ണൂർ സൈനിക ക്യാമ്പിൽനിന്ന് എത്തിയ കണ്ടല്ലൂർ സ്വദേശിയായ റിട്ട. സൈനികന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള 200ഓളം പേരെ ക്വാറൻറീനിലാക്കി. ഇദ്ദേഹം ആദ്യം ചികിത്സക്കെത്തിയ സ്വകാര്യ ആശുപത്രിയും താൽക്കാലികമായി അടച്ചു.
കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം 11നാണ് കണ്ടല്ലൂരിൽ എത്തിയത്. ബന്ധുവും രണ്ട് കൂട്ടുകാർക്കുമൊപ്പം കാറിലാണ് കണ്ണൂരിൽനിന്ന് വന്നത്. കുടുംബാംഗങ്ങളുമായിസമ്പർക്കമുണ്ടായിരുന്നു. 13, 14, 15, 16 തീയതികളിൽ ഇദ്ദേഹം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെത്തിയിരുന്നു.
ബന്ധുവായ ആൾ ഓട്ടോ ഡ്രൈവറാണ്. ഇയാൾക്കും കൂട്ടുകാർക്കും മറ്റ് പലരുമായി സമ്പർക്കമുണ്ട്. രോഗിയെത്തിയ ദിവസങ്ങളിൽ ഒട്ടേറെ പേർ ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നു. അതിനാലാണ് 200ഓളം പേരെ ക്വാറൻറീനിലാക്കേണ്ടി വന്നത്.
പുതിയവിള മേഖലയിലെ താമസക്കാർ അതീവ ജാഗ്രതപുലർത്തണമെന്ന് ഗ്രാമപഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി പറവൂർ ജങ്ഷൻ, മഞ്ഞാടി മുക്ക്, വേലഞ്ചിറ, അമ്പലമുക്ക്, പേരാത്ത് മുക്ക് ഭാഗത്തെ കടകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. രഞ്ജിത്ത് അറിയിച്ചു.