ദേശീയപാതയോരത്ത് കെട്ടിടങ്ങൾക്ക് നിയന്ത്രണം: സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ അപ്രായോഗികം, സംസ്ഥാന സർക്കാർ ഇടപെടണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ദേശീയപാതയുടെ മധ്യത്തിൽനിന്നും 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീം കോടതി ഇടക്കാല ഉത്തരവ് കേരളത്തിൽ അപ്രായോഗികമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
കേരളത്തിന്റെ പ്രത്യേകമായ ജനസാന്ദ്രത പരിഗണിച്ച് 45 മീറ്ററിലാണ് ദേശീയപാത നിർമിച്ചിരിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയോരത്ത് നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമാണുള്ളത്. പ്രസ്തുത യാഥാർത്ഥ്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ കോടതി ഉത്തരവിൽ ഇളവ് നേടിയെടുക്കണം.
കേരളത്തിന്റെ ജനസാന്ദ്രത മറ്റു സംസ്ഥാനങ്ങളുടേത് പോലെയല്ല. നഗരവും ഗ്രാമവും കൃത്യമായി വേർതിരിക്കാനാവാത്ത വിധത്തിലാണ് കേരളത്തിലെ ജനവാസ വിതരണമുള്ളത്. കേരളത്തിലെ ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡുകളോട് തൊട്ടുരുമ്മി ധാരാളക്കണക്കിന് വീടുകളും കച്ചവടസ്ഥാപനങ്ങളും കാണാൻ സാധിക്കും.
ദേശീയപാത വികസനത്തിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥലം വിട്ടു നൽകിയവരാണ് ഇപ്പോഴും പാതയോരങ്ങളിൽ താമസിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ അവശേഷിക്കുന്ന സ്ഥലങ്ങളും കച്ചവടസ്ഥാപനങ്ങളും ഭാവിയിൽ ക്രയവിക്രയം നടത്താനോ കൈമാറ്റം ചെയ്യാനോ സാധിക്കാനാവാത്ത വിധത്തിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്. ഇത് ഗുരുതരമായ സാമൂഹിക - സാമ്പത്തിക പ്രത്യാഘാതങ്ങൾക്കിട വരുത്തും.
ദേശീയ പാതയോരങ്ങളിലെ ഭൂമി വില്പന, കെട്ടിട കൈമാറ്റങ്ങൾ, കച്ചവട കേന്ദ്രങ്ങളുടെയും ടൗൺഷിപ്പുകളുടെയും വികസനം തുടങ്ങിയവ അനിശ്ചിതമായി ഫ്രീസ് ചെയ്യപ്പെടും. വികസനാവശ്യങ്ങൾക്കായി ഭൂമി വിട്ടു കൊടുത്ത കുടുംബങ്ങളോടുള്ള ദ്രോഹമായി ഫലത്തിൽ ഈ ഉത്തരവ് മാറുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ജനസാന്ദ്രതയുടെ സവിശേഷത ഉന്നയിച്ച് നിയമത്തിൽ ഇളവ് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. ദേശീയ പാതയോരങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വിഷയത്തെ സവിശേഷ ശ്രദ്ധ നൽകമെന്ന് റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

