ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി -LIVE
text_fieldsആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
ആഘോഷങ്ങൾ ഒഴിവാക്കി അതിനായി മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രളയം: സൗജന്യ റേഷൻ നൽകണം-മനുഷ്യാവകാശ കമീഷൻ
പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലുള്ളവർക്ക് ആറു മാസത്തേക്കെങ്കിലും സൗജന്യ റേഷൻ നൽകണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം കെ. മോഹൻ കുമാറാണ് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകർ വി.എസ്. റാണ നൽകിയ പരാതിയിലാണ് നടപടി.
ദുരിതാശ്വാസ ആനുകൂല്യം: വാട്‌സ്അപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം
ദുരിതശ്വാസാനുകൂല്യത്തിനായി ഫോറം സഹിതം വാട്‌സ്അപ്പുകളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആലപ്പുഴ ജില്ല കലക്ടർ. തെറ്റായ സന്ദേശം പ്രരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കലക്ടർ പൊലീസിന് നിർദേശം നൽകി.
കേരളത്തിലേക്ക് ട്രെയിൻ മാർഗം അയക്കുന്ന ദുരിതാശ്വാസത്തിനായുള്ള സാധനങ്ങൾക്ക് ഇന്ത്യൻ റെയിൽവേ സൗജന്യമായി എത്തിക്കും. കേരളത്തിലെ ഏത് സ്റ്റേഷനിലേക്കും ഇത് ബാധകമായിരിക്കും.

ചെങ്ങന്നൂരിൽ ആളുകൾ കുടുങ്ങികിടക്കുന്നില്ല
ചെങ്ങന്നൂരിൽ ആളുകൾ കുടുങ്ങികിടക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്.സുരേന്ദ്രൻ. എവിടെയെങ്കിലും ആളുകൾ കുടുങ്ങികിടക്കുന്നുണ്ടെങ്കിൽ രക്ഷപ്പെടുത്താൻ കമാൻഡോകൾ ചെങ്ങന്നൂരിൽ രംഗത്തുണ്ട്.
35 പേരാണ് മഴക്കെടുതിയിൽ ആഗസ്റ്റ് 20 രാവിലെ വരെ ജില്ലയിൽ മരിച്ചത്. മഴ തുടങ്ങിയ മെയ് 29 മുതലുള്ള കണക്കാണിത്. കുട്ടനാട് താലൂക്കിൽ 15ഉം, ചേർത്തല, മാവേലിക്കര എന്നിവടങ്ങളിൽ നാലു വീതവും ചെങ്ങന്നൂരിൽ എട്ടും അമ്പലപ്പുഴയിൽ മൂന്നും കാർത്തികപള്ളിയിൽ ഒരാളുമാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു: പത്തനംതിട്ട ജില്ലാ കലക്ടര്‍
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ്. വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും. ഹെലികോപ്ടറും ബോട്ടുകളും മുഖേന പ്രളയക്കെടുതിക്കിരയായവര്‍ക്കുള്ള ഭക്ഷണ വിതരണം നടത്തി വരുകയാണ്. ബോട്ട് എത്താത്ത സ്ഥലങ്ങളിലാണ് ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം.
ക്യാമ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യാമ്പിലും നിയമിച്ചിട്ടുണ്ട്. ഇന്ന് എയര്‍ഫോഴ്‌സിന്‍റെ രണ്ടും ഒ.എന്‍.ജി.സിയുടെ ഒരു ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനുമായി വിന്യസിച്ചിട്ടുണ്ട്. അപ്പര്‍കുട്ടനാട്ടിലെ നിരണം, കടപ്ര, പെരിങ്ങര എന്നിവിടങ്ങളിലും കോഴഞ്ചേരി താലൂക്കിലെ ആറാട്ടുപുഴയിലും ശബരിമലയിലും ഭക്ഷണ വിതരണം നടത്തും.
3,757 മെഡിക്കൽ ക്യാമ്പുകൾ തുറന്നു
-കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ.
Till now, 3757 medical camps have been setup in Kerala. There is requirement of 90 different medicines and first installment has reached. Issued advisory for daily monitoring and surveillance. Quick response medical teams to start work as soon as water recedes: Union Min JP Nadda pic.twitter.com/w7KbCI8BTo
— ANI (@ANI) August 20, 2018
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് തത്സമയ ഫോണ്‍ ഇന്‍ ഹെല്‍പ്പ് ലൈന്‍
പ്രളയക്കെടുതിയില്‍ അകപ്പെട്ട് മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണയും ചികിത്സാ സഹായങ്ങളും ലഭ്യമാക്കുവാനായി ജില്ലാ മാനസിക ആരോഗ്യ പദ്ധതിയും ജില്ലാ മാനസികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാല് മണി വരെ തത്സമയ ഫോണ്‍ ഇന്‍ ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിളിക്കേണ്ട നമ്പറുകള്‍: 8281904533, 8891224443, 8848813956.
ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം -മുഖ്യമന്ത്രി
വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികളുണ്ട്. താമസസ്ഥലമോ ഭക്ഷണമോ കിട്ടാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കും ആശ്വാസമെത്തിക്കണമെന്ന് ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വെള്ളമിറങ്ങിവരുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം പല പ്രദേശങ്ങളിലുമുണ്ടാകും. അതു കണക്കിലെടുത്ത് പ്രളയബാധിത പ്രദേശത്തെ ആശുപത്രികളില്‍ ആവശ്യത്തിന് ആന്‍റി വെനം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരോടൊപ്പം നഴ്സുമാരുടെ സേവനവും ലഭ്യമാക്കും.
രക്ഷാപ്രവര്‍ത്തനം: വള്ളങ്ങള്‍ തിരികെ എത്തിക്കാന്‍ ലോറികള്‍ പുറപ്പെട്ടു
കൊല്ലം: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മത്സ്യത്തൊഴിലാളികളേയും വള്ളങ്ങളേയും തിരികെ എത്തിക്കാന്‍ കൊല്ലത്ത് നിന്ന് 100 ലോറികള്‍ പുറപ്പെട്ടു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് വള്ളങ്ങള്‍ തിരികെയെത്തിക്കുക. മത്സ്യത്തൊഴിലാളികളുടെ മുഖ്യജീവനോപാധിയായ വള്ളങ്ങള്‍ സുരക്ഷിതമായി തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ലോറികള്‍ അയച്ചത്. ആശ്രമം മൈതാനത്ത് കാര്യക്ഷമതാ പരിശോധന നടത്തിയാണ് മത്‌സ്യത്തൊഴിലാളികള്‍, അവരുടെ ബന്ധുക്കള്‍ എന്നിവരുമായി വാഹനങ്ങള്‍ പുറപ്പെട്ടത്.
അസിസ്റ്റന്‍റ് കമ്മിഷണര്‍ ഓഫ് പൊലിസ് എ. പ്രതീപ്കുമാര്‍, ജോയിന്‍റ് ആര്‍. ടി. ഒ. ബിജുമോന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലിം, കുഫോസ് സിന്‍ഡിക്കേറ്റ് അംഗം എച്ച്. ബെയ്‌സില്‍ ലാല്‍ ഹ്യൂബര്‍ട്ട്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം.എസ്. പ്രശാന്ത് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
എറണാകുളത്ത് രക്ഷാപ്രവർത്തനം പൂർണമെന്ന് കലക്ടർ
എറണാകുളം ജില്ലയിൽ രക്ഷാപ്രവർത്തനം പൂർണമെന്ന് ജില്ലാ കലക്ടർ. ദുരിത ബാധിത മേഖലകളിലും ക്യാംപുകളിലും ഭക്ഷണപ്പൊതികളും മരുന്നും വിതരണം ചെയ്യുന്നത് ഊർജിതമായി നടക്കുന്നുണ്ട്. എയർ ഡ്രോപ്പ് വഴി 50,000 ഭക്ഷണപ്പൊതികളും ടോറസുകളിലും ട്രക്കുകളിലുമായി 97000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. സാധന സാമഗ്രികൾ ഔദ്യോഗിക ശേഖരണ കേന്ദ്രങ്ങളായ കളമശേരി റെസ്റ്റ് ഹൗസ്, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ ശേഖരിക്കുന്നുണ്ട്. അൻപൊട് കൊച്ചി, കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഭക്ഷണവും അവശ്യ വസ്തുക്കളും ശേഖരിക്കുന്നത്. വിവിധ വകുപ്പുകളുടെ സമഗ്രമായ ഏകോപനത്തിലൂടെയും സഹായം അഭ്യർഥിക്കുന്ന ഫോൺ കോളുകൾ നൂതന സങ്കേതങ്ങളുടെ സഹായത്തോടെ സംയോജിപ്പിച്ച് നടപടി സ്വീകരിക്കാൻ കഴിഞ്ഞതാണ് ജില്ലയിലെ രക്ഷാപ്രവർത്തനം ഫലപ്രദമാക്കിയത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും അടക്കം നാടു മുഴുവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.
നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ സ്കൂൾ വഴി നൽകും
പ്രളയത്തെ തുടർന്ന് നഷ്ടപ്പെട്ട എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ സ്കൂൾ വഴി തിരിച്ചു നിൽകും. ഇതിനായി സ്കൂളുകളിൽ രജിസ്ട്രേഷൻ സൗകര്യമൊരുക്കും. പുസ്തകം നഷ്ടപ്പെട്ടവർക്ക് പൂസ്തകവും നൽകും.
-വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
പള്ളിമേട അപകടം: നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
കൊച്ചി: പറവൂർ കുന്നുകര പഞ്ചായത്തിലെ കുത്തിയതോട് കെട്ടിടം ഇടിഞ്ഞുണ്ടായ അപകടത്തില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടുകൂടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
കുത്തിയതോട് സ്വദേശികളായ പൗലോസ്, കുഞ്ഞൗസേപ്പ്, ഇലഞ്ഞിക്കാടൻ ജോമോൻ, ഇദ്ദേഹത്തിെൻറ പിതാവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സൈനികരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കുത്തിയതോട് സ്വദേശികളായ പനക്കൽ ജെയിംസ് (55), ശൗരിയാർ (45) എന്നിവരുടെ മൃതദേഹം ഞായറാഴ്ച പുലർച്ച മൂന്നോടെ നാട്ടുകാരുടെ പരിശ്രമത്തിനൊടുവിൽ കണ്ടെത്തിയിരുന്നു.
കുന്നുകര പഞ്ചായത്തിലെ ഒന്ന്, 15 വാർഡുകൾ ചേരുന്ന സ്ഥലമാണിത്. ചാലക്കുടിയാർ, പെരിയാർ, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ജലനിരപ്പ് ഉയർന്നതോടെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചവരാണ് അപകടത്തിൽപെട്ടത്. ഈ ക്യാമ്പുകളിലും വെള്ളം കയറിയതോടെ ആളുകൾ മറ്റ് സുരക്ഷിത സ്ഥാനങ്ങൾതേടി നടക്കുന്ന സാഹചര്യമായിരുന്നു. സെൻറ് തോമസ് പള്ളി, സെൻറ് സേവ്യേഴ്സ് സ്കൂൾ, പാരിഷ് ഹാൾ എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകൾ അഭയംപ്രാപിച്ചു. ഇവിടെ തിരക്ക് കൂടിയപ്പോൾ ആളുകൾ സെൻറ് സേവ്യേഴ്സ് പാരിഷ്ഹാളിനോട് ചേർന്നുള്ള പള്ളിമേടയിലെത്തി.
90 വർഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ തകർന്നുവീഴുകയായിരുന്നു. തൂണും വരാന്തയും ചേർന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഭക്ഷണവുമായി എത്തിയ ഹെലികോപ്ടറിൻെറ ശക്തമായ പ്രകമ്പനം കൊണ്ടാണ് കെട്ടിടം തകർന്നതെന്ന് ആളുകൾ പറയുന്നു. നാല് കേന്ദ്രങ്ങളിലായി 1300ഓളം പേരാണ് ഇവിടെയുള്ളത്.
രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ
സംസ്ഥാനത്ത് പ്രളയം വിതച്ച ദുരിതത്തിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. ചെങ്ങന്നൂർ, നെല്ലിയാമ്പതി അടക്കമുള്ള ചില പ്രദേശങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാണ്ടനാട് നാലു പഞ്ചായത്തുകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. രണ്ടു ദിവസം കൂടി ഇവിടെ രക്ഷാ പ്രവർത്തനം വേണ്ടിവരുമെന്നാണ് കരുതുന്നത്. അതേസമയം, വെൺമണിയിലും ചെങ്ങന്നൂരും രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് എം.എൽ.എ സജിചെറിയാൻ അറിയിച്ചു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജനങ്ങളിലേക്ക് അവശ്യമരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഹെലികോപ്റ്ററിൽ മെഡിക്കൽ സംഘം നെല്ലിയാമ്പതിയിൽ എത്തും. ഇവിടങ്ങളിൽ ഇടവിട്ട മഴ പെയ്യുന്നുണ്ട്.
ബസ്-ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു
ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി ബസ്-ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. ഷൊർണൂർ -എറണാകുളം റൂട്ടിൽ ട്രെയിൽ സർവീസ് ആരംഭിച്ചു. 28 പാസഞ്ചറുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. കൂടുതൽ വിമാന സർവീസുകളും ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയദുരിതത്തിൽ പെട്ട് സർവിസ് ഇൗ മാസം 26 വരെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് 28 അധിക സർവീസുകൾ നടത്തും. 10 ആഭ്യന്തര സർവീസുകളും 18 അന്താരാഷ്ട്ര സർവീസുകളുമാണ് നടത്തുക.
എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സര്‍വിസ് നടത്തി. 70 പേർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾ കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂർ റൂട്ടുകളിലാണ് സർവിസ് നടത്തുന്നത്.
കോഴിക്കോട്ടുനിന്ന് അധിക സർവിസുകൾ നടത്തുന്നതിന് വിമാന കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഇത്തിഹാദ് തുടങ്ങിയ കമ്പനികളിൽ കരിപ്പൂരിൽനിന്ന് സർവിസുകൾ നടത്തിയിരുന്നു.
കൂടാതെ, കോഴിക്കോട് നിന്നും പകൽ 12 മുതൽ വൈകീട്ട് ആറുവരെ മണിക്കൂറിൽ ആറ് വിമാനങ്ങൾക്ക് വരെ സർവിസ് നടത്താമെന്ന് അറിയിച്ച് ഡയറക്ടർ വാർത്തക്കുറിപ്പും ഇറക്കിയിട്ടുണ്ട്. രാവിലെയും രാത്രിയും കരിപ്പൂരിൽ തിരക്കേറിയ സമയമാണ്. മറ്റു സമയങ്ങളിൽ സർവിസ് നടത്താമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഒരേസമയം 12 വിമാനങ്ങൾ വരെ ഏപ്രണിൽ നിർത്തിയിടുന്നതിനും ഇവിടെ സൗകര്യമുണ്ട്. നിലവിൽ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.



