രക്ഷാ ദൗത്യത്തിനിടെ പടയപ്പയെത്തി: ആർ.ആർ.ടി സംഘമെത്തി കാട്ടിലേക്ക് തുരത്തി
text_fieldsമൂന്നാർ: അഗ്നിരക്ഷാ സേനയെ ചുറ്റിച്ച് 'പടയപ്പ'. തീപിടിത്തമുണ്ടായ കല്ലാർ മാലിന്യ പ്ലാന്റിൽ ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് പടയപ്പ് തീറ്റ തേടിയെത്തിയത്. കാട്ടാന സംഭവ സ്ഥലത്തുനിന്ന് മാറാത്തതിനാൽ രക്ഷാ പ്രവർത്തനം തടസ്സപ്പെട്ടു. തുടർന്ന് പെട്ടിമുടിയിൽനിന്ന് വനം വകുപ്പിന്റെ ആർ.ആർ.ടി സംഘമെത്തി പടക്കം പൊട്ടിച്ച് പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഒരാഴ്ചയായി പചക്കറി മാലിന്യങ്ങൾ കഴിക്കാൻ പടയപ്പ ഇവിടെയെത്തുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
മൂന്നാർ പഞ്ചായത്തിന്റെ അധീനതയിലുള്ള കല്ലാർ മാലിന്യ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 5.30നാണ് സംഭവം. പ്ലാസ്റ്റിക് വേർതിരിച്ച് കട്ടകളാക്കുന്ന ബെയ്‍ൽ പ്രസ് മെഷീൻ, കൺവെയർ ബെൽറ്റ് എന്നിവയും കത്തിനശിച്ചു. ഒരു കോടിയിലധികം രൂപയുടെ നഷ്ടം കണക്കാകിയിട്ടുണ്ട്. തീപിടിത്തതിൽ അഗ്നിരക്ഷാസേനയിലെ മൂന്നു യൂണിറ്റുകളിൽ നിന്നുള്ള 15 അംഗ സംഘങ്ങൾ എട്ടു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിമാലി, രാജാക്കാട്, മൂന്നാർ എന്നീ യൂണിറ്റുകളിൽ നിന്നുള്ള നാല് സേനാംഗങ്ങൾ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു. വെള്ളം തീരുന്ന മുറക്ക് നല്ലതണ്ണിയിലെ യൂണിറ്റ് ആസ്ഥാനത്തെത്തി ടെണ്ടറുകളിൽ വെള്ളം നിറച്ചെത്തിയാണ് തീ കെടുത്തിയത്. മൂന്നാർ സ്‌റ്റേഷൻ ഓഫിസർ എ. നസ്റുദീന്റെ നേതൃത്വത്തിലുള്ള മനോജ്, ജിതിൻ രാജ്, അനീഷ്, ഷുഹൈബ്, രാകേഷ്, സാജൻ, അനീഷ് തുടങ്ങിയവരടങ്ങുന്ന സംഘം നേതൃത്വം നൽകി.
പ്ലാന്റിൽനിന്നും തീയണഞ്ഞെങ്കിലും പുക ഉയരുന്നുണ്ട്. അഗ്നിരക്ഷാസേന പ്രദേശത്ത് തുടരുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റിന് തീപിടിച്ച സംഭവത്തിൽ പഞ്ചായത്തിനോട് ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ആവശ്യപ്പെട്ടു. തീപിടിത്തം ഉണ്ടാകാനുള്ള കാരണ ഉൾപ്പെടെ ആവശ്യപ്പെട്ടാണ് റിപ്പോർട്ട് തേടിയത്. മറുപടി ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
സംഭവം സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പൊലീസിൽ പരാതി നൽകി. വൈദ്യുതി വേലിക്കായി സ്ഥാപിച്ച സോളർ ബാറ്ററി പൊട്ടിത്തെറിച്ചല്ല, മറ്റാരോ മാലിന്യ കൂമ്പാരത്തിന് തീവച്ചതാണെന്നും തുർന്നാണ് സോളാർ ബാറ്ററി പൊട്ടിത്തെറിച്ചതെന്നും ഇത് അട്ടിമറിയാണെന്നുമാണ് പരാതിയിലുള്ളത്. മൂന്നാറിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള മാലിന്യ പ്ലാന്റിലെ തീപിടിത്തം ജനവാസ മേഖലയെയും ടൂറിസം സ്ഥാപനങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
മാലിന്യ പ്ലാന്റിലെ സി.സി.ടി.വി പരിശോധിച്ചു തീപിടിത്തത്തിന്റെ കാരണം പുറത്ത് കൊണ്ടു വരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. തീ ഇപ്പോൾ നിയന്ത്രണ വിധേയമാണ്. അവധിക്കാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ച സമയത്താണ് മാലിന്യ സംസ്കരണ പ്ലാന്റ് കത്തി നശിച്ചത്. ഇതോടെ മൂന്നാർ ടൗൺ, റിസോർട്ടുകൾ, ജനവാസ മേഖലകൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനം ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

