‘ആരെയും വെള്ളപൂശുന്നില്ല’-മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന് മന്ത്രി ഷിബു ബേബി ജോൺ
text_fieldsഷിബു ബേബി ജോൺ
തിരുവനന്തപുരം: വിഴിഞ്ഞത്ത് അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായതായി മന്ത്രി ഷിബു ബേബി ജോൺ. രക്ഷാപ്രവർത്തനത്തിലുണ്ടായ പോരായ്മകൾ ദൗർഭാഗ്യകരമാണെന്നും കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ഉന്നയിച്ച വിമർശനങ്ങൾ കേൾക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ആരെയും വെള്ളപൂശാൻ ഉദ്ദേശിക്കുന്നില്ല. രക്ഷാപ്രവർത്തനത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇതിന് ഉത്തരവാദികളായവർ ആരാണെന്ന് കണ്ടെത്തി, ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കും’ -മന്ത്രി വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. അപകട സമയത്ത് ചില ഉദ്യോഗസ്ഥർ തികച്ചും നിർവികാരവും മോശവുമായാണ് ജനങ്ങളോട് പെരുമാറിയത്. വിഴിഞ്ഞത്തിന് പുറമേ മുതലപ്പൊഴിയിലും നീണ്ടകരയിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
തീരദേശ മേഖലയിലുണ്ടായ അപകടങ്ങളും രക്ഷാപ്രവർത്തനത്തിലെ പോരായ്മകളും സംബന്ധിച്ച് ഇന്ന് നടക്കുന്ന ഓൺലൈൻ മന്ത്രിസഭ യോഗത്തിൽ ചർച്ച ചെയ്ത് അടിയന്തര തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസങ്ങളിൽ, കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. പുല്ലുവിളയിൽ വള്ളം മറിഞ്ഞ് മരണപ്പെട്ട ആന്റണിയുടെ വീടും സന്ദർശിച്ചു. ഇതിനുശേഷം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മികവുറ്റ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതും പരിഗണനയിലുണ്ട്. കടലിൽ അപകടമുണ്ടായാൽ കരയിലേതു പോലെ അതിവേഗം രക്ഷാപ്രവർത്തനം നടത്തേണ്ട സംവിധാനങ്ങൾ ഒരുക്കണം. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള അധ്വാന വർഗത്തെ ചേർത്തുപിടിച്ചു കൊണ്ടുതന്നെ ഈ സർക്കാർ മുന്നോട്ടുപോകുമെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് കടലിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. അതിനനുസൃതമായി ദുരന്തനിവാരണ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

