റിപ്പോർട്ടർ ചാനൽ റെയ്ഡ്: വി.ഡി. സതീശൻ താടി വെക്കാത്ത മോദിയാണെന്ന് തെളിയിച്ചതായി എം.ബി. രാജേഷ്
text_fieldsകൊച്ചി: റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിൽ പോലീസ് കടന്നു ചെന്നത് അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തെ ആകെ ഞെട്ടിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ്. വി.ഡി. സതീശൻ താടി വെക്കാത്ത മോദിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. മാധ്യമങ്ങൾക്കെതിരായ ഇത്തരം നടപടികളിലൂടെ അടിയന്തരാവസ്ഥയുടെ പ്രേതമാണ് പ്രത്യക്ഷപ്പെടുന്നതെന്നും ഇന്ദിരാഗാന്ധിയുടെ അർദ്ധഫാഷിസ്റ്റ് വാഴ്ചയെയും മോദി സർക്കാരിന്റെ ശൈലിയെയുമാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
‘ജനാധിപത്യത്തിന് മുഴുവൻ എതിരെ ഭീഷണി സന്ദേശമാണ് വിഡി സതീശൻ സർക്കാർ ഇതിലൂടെ നൽകിയത്. അക്ഷരാർത്ഥത്തിൽ അടിയന്തരാവസ്ഥയുടെ പ്രേതമാണ് ഇപ്പോൾ കേരളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രസ് സെൻസർഷിപ്പിലൂടെ മാധ്യമങ്ങളുടെ നാവരിഞ്ഞ ഇന്ദിരാഗാന്ധിയുടെ അർദ്ധഫാഷിസ്റ്റ് വാഴ്ചയെ ഓർമ്മിപ്പിക്കുന്നു ഇപ്പോൾ നടക്കുന്ന ന്യൂസ് റൂമിലേക്ക് പൊലീസ് ഇരച്ചു കയറുന്ന സംഭവം. ഇന്നത്തെ ഇന്ത്യയിൽ എന്താണോ മോദി രാജ്യമാകെ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ് ഇപ്പോൾ കേരളത്തിൽ വിഡി സതീശനും ചെയ്തുകൊണ്ടിരിക്കുന്നത്.
മോദി സർക്കാരിന്റെ അന്വേഷണ ഏജൻസികൾ കാണിക്കുന്നതാണ് മുമ്പ് നമ്മൾ കണ്ടത്. ന്യൂസ് ക്ലിക്ക് പത്രാധിപർ പ്രബീർ പുർകായസ്ഥയെ 36 മണിക്കൂർ തടഞ്ഞുവെച്ച് ന്യൂസ് ക്ലിക്കിന്റെ ഓഫീസ് സീൽ ചെയ്ത അനുഭവം നമ്മുടെ മുമ്പിലുണ്ട്. അങ്ങനെ പല ന്യൂസ് റൂമുകളിലും മോദിയുടെ അന്വേഷണ ഏജൻസികൾ പോയി മുട്ടിയതുപോലെ ഇവിടെ ഒരു ടെലിവിഷൻ ചാനലിന്റെ ന്യൂസ് റൂമിലേക്ക് പൊലീസ് ഇരച്ചു കയറിയിരിക്കുകയാണ്. ഇത് ആ മാധ്യമസ്ഥാപനത്തിന് എതിരായ ഒരു നടപടി മാത്രമായിട്ട് ആരെങ്കിലും ചുരുക്കി കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റി.
ഇത് ജനാധിപത്യത്തിനെതിരായ ഒരു ആക്രമണമാണ്. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ, ഞങ്ങളെ വിമർശിച്ചാൽ എന്തായിരിക്കും അനുഭവം എന്ന സന്ദേശം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര ഗവൺമെന്റ് ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം വിലക്കിയപ്പോൾ ഞങ്ങൾ അന്ന് അവരുടെ കൂടെയാണ് നിന്നത്. അവരുടെ കൂടെ എന്നതിനേക്കാൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂടെയാണ് ഇടതുപക്ഷം നിന്നത്. അതാണ് ഇടതുപക്ഷത്തിന്റെ രീതി. തങ്ങളെ കടന്നാക്രമിക്കുന്ന മാധ്യമങ്ങളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആ നിലപാട് സ്വീകരിച്ചത്. അതിന്റെ പേരിൽ അതിനുശേഷവും അവർ ഞങ്ങളോട് ഇളവൊന്നും കാണിച്ചിട്ടില്ല. മുമ്പും ആക്രമിച്ചിട്ടുണ്ട്, ഇപ്പോഴും ആക്രമിച്ചിട്ടുണ്ട്, നാളെയും ആക്രമിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണത്. പക്ഷേ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂടെയാണ് ഇടതുപക്ഷം നിന്നിട്ടുള്ളത്.
ജനാധിപത്യവാദികളാകെ ഈ റെയ്ഡിനെതിരെ അണിനിരക്കണം. മാധ്യമ സാഹോദര്യം കാണിക്കേണ്ട സന്ദർഭമാണിത്. കാരണം ഇന്ന് ഒരു ചാനലിന്റെ ന്യൂസ് റൂമിലാണ് എത്തിയത് എങ്കിൽ അത് മറ്റേതൊരു ചാനലിന്റെയും ന്യൂസ് റൂമിൽ എത്താനുള്ള ലൈസൻസ് ആണ് എന്ന് തിരിച്ചറിയാൻ മറ്റു മാധ്യമങ്ങൾ തയ്യാറാകും എന്ന് പ്രതീക്ഷിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിനിടയിൽ ഒരു ന്യൂസ് റൂമിലും പൊലീസ് കയറി നിന്നിട്ടില്ല എന്നതാണ് യുഡിഎഫും ഇടതുപക്ഷവും തമ്മിലുള്ള വ്യത്യാസം. വിഡി സതീശൻ താടിവെക്കാത്ത മോഡിയാണ് എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. മോദിയുടെ തനി പകർപ്പായാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലാകെ ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ രാഷ്ട്രീയ എതിരാളികളെയും പ്രതിപക്ഷത്തെയും വേട്ടയാടാനുള്ള ഉപകരണമായി പ്രവർത്തിക്കുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു. അരവിന്ദ് കേജ്രിവാളിന്റെ വീട്ടിൽ റൈഡ് നടത്തിയിട്ടുണ്ട്. അദ്ദേഹത്തെ പിടിച്ച് ജയിലിൽ ഇട്ടിട്ടുണ്ട്. നൂറുകണക്കിന് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടിയിട്ടുണ്ട്. ഇവിടെ എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു കേസ് എടുക്കാൻ പോലുമുള്ള വകുപ്പ് ഇതുവരെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. പക്ഷേ, തലക്കെട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ കേസ് ഒന്നും നിലനിൽക്കില്ല എന്നത് ഇഡിക്കറിയാം. ഇഡിയുടെ താല്പര്യം കേസല്ല തലക്കെട്ട് ഉണ്ടാക്കുന്നതിലാണ്.
പാർട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ഏതെങ്കിലും വ്യക്തിഗത മാറ്റങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ല. പാർട്ടിയെ ശക്തിപ്പെടുത്താനും ജനകീയത്തറ വിപുലീകരിക്കാനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

