വ്യാജ ആർ.സി നിർമിച്ച് വാടക കാർ മറിച്ചുവിറ്റു; പ്രതിയെ ഊട്ടിയിൽനിന്ന് പിടികൂടി
text_fieldsകണ്ണൂർ: വ്യാജ ആർ.സി നിർമിച്ച് വാഹനം വിൽപന നടത്തി കബളിപ്പിച്ച കേസിൽ യുവാവിനെ കണ്ണൂർ ടൗൺ പൊലീസ് ഊട്ടിയിൽ വെച്ച് അറസ്റ്റ് ചെയ്തു.
തില്ലങ്കേരി കാവുമ്പടി പുത്തൻപുരയിൽ ഹൗസിൽ കെ.വി. ഫൈസൽ (40) ആണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് വാടകക്ക് എടുത്തു കബളിപ്പിച്ചത്. ബംഗളൂരുവിൽ വെച്ച് വ്യാജമായി നിർമിച്ച ആർ.സി അടക്കമാണ് കണ്ണൂർ സ്വദേശിക്ക് നാലര ലക്ഷം രൂപക്ക് വിൽപന നടത്തിയത്. കണ്ണൂർ ആർ.ടി.ഒ ഓഫിസിൽ കണ്ണൂർ സ്വദേശിയുടെ പേരിലേക്ക് ആർ.സി മാറ്റം വരുത്തി. വാഹനം നഷ്ടപ്പെട്ട ഉടമ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ആർ.ടി.ഒ ഓഫിസിൽനിന്ന് ആർ.സി മാറ്റിയതായി അറിഞ്ഞു.
തുടർന്ന് കണ്ണൂർ ടൗൺ പൊലീസിലും കണ്ണൂർ ആർ.ടി.ഒ ഓഫിസിലും പരാതി നൽകി. ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കുശാൽ നഗർ, ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയുണ്ടെന്ന വിവരത്തെതുടർന്ന് പൊലീസ് അവിടെ എത്തുമ്പോഴേക്കും ഇയാൾ ഓരോതവണയും രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഊട്ടിയിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പൊലീസ് സംഘം ഊട്ടിയിലെത്തി പല സ്ഥലങ്ങളിലുമായി അന്വേഷിച്ചാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂരിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.