Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ കൂട്ടുകാരീ,...

പ്രിയ കൂട്ടുകാരീ, നിന്‍െറ ഓര്‍മകളാണ് എഴുതാത്ത ഈ ഉത്തരക്കടലാസുകള്‍

text_fields
bookmark_border
പ്രിയ കൂട്ടുകാരീ, നിന്‍െറ ഓര്‍മകളാണ് എഴുതാത്ത ഈ ഉത്തരക്കടലാസുകള്‍
cancel
camera_alt?????? ????????? ??????? ????????? ??????????? ?????????????? ?????????? ????????????? ??????????????????????????

തൊടുപുഴ: പഠിച്ചുറപ്പിച്ച പാഠപുസ്തകത്തിലെ ചോദ്യങ്ങളുടെ ഉത്തരം പോലും അവരുടെ മനസ്സിലുണ്ടായിരുന്നില്ല. പകരം, ഒരേയൊരു മുഖം മാത്രം. വെന്‍റിലേറ്ററില്‍ ജീവനുവേണ്ടി പിടയുന്ന പ്രിയ കൂട്ടുകാരിയുടെ മുഖം. ഹൃദയത്തിന്‍െറ ആഴമളന്ന വേദനയില്‍ ആ 23 പേരും സ്വന്തം പേരുമാത്രം എഴുതിയ ഉത്തരക്കടലാസുകള്‍ അധ്യാപകരെ ഏല്‍പിച്ച് പരീക്ഷാഹാള്‍ വിട്ടു.

മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ കൈയിലെടുത്ത അധ്യാപകര്‍ ഒരുനിമിഷം സ്തബ്ധരായി. അനഘയുടെ വേദനയില്‍ പൊഴിഞ്ഞ കണ്ണീര്‍ വീണുണങ്ങിയ ആ ഉത്തരക്കടലാസുകള്‍ അധ്യാപകന്‍െറ കൈകളിലിരുന്ന് വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. മൂലമറ്റം ഗവ. വി.എച്ച്.എസ്.എസ് ക്രിസ്മസ് അവധിക്കുശേഷം ചൊവ്വാഴ്ച തുറന്നപ്പോള്‍ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങള്‍.

കഴിഞ്ഞമാസം 16ന് പരീക്ഷ നടക്കുമ്പോള്‍ ഇവിടെ പ്ളസ് ടു ക്ളാസില്‍ കുളമാവ് പുതുപറമ്പില്‍ അനിലിന്‍െറയും ശാന്തയുടെയും മകള്‍ അനഘയുമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ നില്‍ക്കെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അനഘ ഒരാഴ്ചക്കുശേഷം 24ന് മരിച്ചു. പരീക്ഷ കഴിഞ്ഞ് അവധിക്കുശേഷമുള്ള ആദ്യ ക്ളാസ് ദിനമായിരുന്നു ചൊവ്വാഴ്ച. രാവിലെതന്നെ അനഘയുടെ പിതാവ് അനില്‍കുമാര്‍ സ്കൂളിലത്തെി. ‘‘എന്‍െറ പൊന്നുമോള്‍ ഇരുന്ന ബെഞ്ച് ഏതാ സാറേ?’’ ചങ്കുപറിഞ്ഞ് അയാള്‍ ചോദിച്ചു. പ്രിന്‍സിപ്പലിനൊപ്പം അനഘയുടെ ക്ളാസ് മുറിയിലത്തെിയ അനില്‍ മകളുടെ ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നില്‍ കുറച്ചുസമയം വിതുമ്പിനിന്നു. പിന്നീട് മകളുടെ സഹപാഠികളോട് യാത്ര പറഞ്ഞ് കണ്ണീര്‍ തുടച്ച് ഇറങ്ങിനടന്നു. കണ്ടുനിന്ന അധ്യാപകരും വിദ്യാര്‍ഥികളും സങ്കടം അമര്‍ത്തിപ്പിടിച്ചു.

അനഘക്ക് അപകടം സംഭവിച്ചതിന്‍െറ പിറ്റേദിവസം നടക്കേണ്ട ഫിസിക്സ് പരീക്ഷ 19ലേക്ക് മാറ്റിയിരുന്നു. 39 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തെങ്കിലും 23 പേര്‍ ഉത്തരക്കടലാസില്‍ സ്വന്തം പേരുമാത്രം എഴുതി തിരിച്ചേല്‍പിച്ചു. പ്രിയ കൂട്ടുകാരി വെന്‍റിലേറ്ററില്‍ ജീവനുവേണ്ടി പിടയുമ്പോള്‍ ഒന്നും എഴുതാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല തങ്ങളെന്ന് അവര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ സ്കൂള്‍ അസംബ്ളിയില്‍ അനഘക്കുവേണ്ടി മൗനപ്രാര്‍ഥന നടന്നു. തുടര്‍ന്ന്, മറ്റ് ക്ളാസുകളില്‍ പഠനം ആരംഭിച്ചെങ്കിലും അനഘയുടെ ക്ളാസ് മുറി ശോകമൂകമായിരുന്നു. ഒഴിഞ്ഞ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്കില്‍ കൂട്ടുകാരികള്‍ അവളുടെ ഓര്‍മക്കായി ഒരു നോട്ട്ബുക്ക് നിവര്‍ത്തിവെച്ചു; അതിലൊരു പേനയും. അധ്യാപകര്‍ ക്ളാസ് എടുക്കാന്‍ തുടങ്ങിയെങ്കിലും കുട്ടികളുടെ മനസ്സ് വേര്‍പെട്ട കൂട്ടുകാരിയിലായിരുന്നു. പാഠപുസ്തകത്തെ മറക്കുന്ന കണ്ണീരിലത്രയും നിറയുന്നത് അനഘയുടെ ചിരിക്കുന്ന മുഖം. മരിച്ചുകിടന്ന അവളുടെ കാലുകളില്‍ പിതാവ് അവസാനമായി പാദസരങ്ങള്‍ അണിയിക്കുന്ന നോവിന്‍െറ ചിത്രം. തുടര്‍ന്ന് പഠനം നിര്‍ത്തിവെച്ച് കുട്ടികളെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാനായി അധ്യാപകരുടെ ശ്രമം.

എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന അനഘയെ അത്ര പെട്ടെന്നൊന്നും മറക്കാനാവില്ളെന്ന് സഹപാഠിയും സ്കൂള്‍ ലീഡറുമായ വിഷ്ണുനാഥ് പറഞ്ഞു. അനഘക്കൊപ്പം പരിക്കേറ്റ ഐശ്വര്യ, അമൃത എന്നിവരും ചൊവ്വാഴ്ച ക്ളാസിലത്തെിയിരുന്നു. പാറമടത്തൊഴിലാളിയായ പിതാവിനെ നന്നായി നോക്കണമെന്നും പഠിച്ച് നഴ്സ് ആകണമെന്നാണ് ആഗ്രഹമെന്നും അനഘ ഇടക്കിടെ പറയാറുള്ളതായി അവര്‍ ഓര്‍ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anagha
News Summary - rememberance of anagha
Next Story