ദുരിതാശ്വാസം മറന്ന് വിരുന്നും ഉദ്ഘാടനവും; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിമർശനവുമായി സി.പി.എം
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഹെലികോപ്റ്റർ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലികോപ്റ്ററിൽ പോയതെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. ഭാര്യാപിതാവിനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയത്. നിക്ഷേപകനെ കാണാനാണ് പോയതെന്ന് പറയുന്നത് കള്ളമാണ്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്തയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. സംസ്ഥാനത്ത് സംഭവിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം വിരുന്നിലും സ്വർണക്കട ഉദ്ഘാടനത്തിലും ആയിരുന്നുവെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ ഇല്ലാക്കഥകൾ മെനഞ്ഞവർ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കുകയാണ്. കഴിഞ്ഞ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇന്ന് സ്വകാര്യ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തേ ബി.ജെ.പി നേതാക്കളെയും മറ്റും കാണാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു.
കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി.പി. ജോൺ മാപ്പു പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ശാക്തീകരിക്കപ്പെട്ടവരാണ് കേരളത്തിലെ സ്ത്രീകൾ. ഇവർക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന രീതിയിലാണ് മന്ത്രി സൗജന്യയാത്രയെക്കുറിച്ച് സംസാരിച്ചത്. ഓർഡിനറി ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന മന്ത്രിയുടെ അധിക്ഷേപം അംഗീകരിക്കാനാകില്ല. വോട്ടുകിട്ടാൻ വേണ്ടി വാഗ്ദാനം ചെയ്ത പദ്ധതി ഉപയോഗിക്കുന്നവരെ അപമാനിക്കുന്നത് ശരിയല്ല. സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയാണ് മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇത് സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
അതേസമയം, കാശ് വേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നായിരുന്നു ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാമർശം. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുമെന്നും സി.പി. ജോൺ പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പരാമർശം.
'അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടവനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസ്സിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.
പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കൈയിൽ കാശില്ലാത്തത് കൊണ്ടാണെന്നും സി.പി. ജോൺ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

