രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം; ഒളിവിൽനിന്ന് പുറത്തുവരുമോ?
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ഉപാധികളോടെ മുൻകൂൻ ജാമ്യം. തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി ജഡ്ജി എസ്. നസീറയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കഴിഞ്ഞമാസം 27 മുതല്‍ ഒളിവില്‍ കഴിയുന്ന രാഹുലിന് രണ്ട് കേസുകളിലും അറസ്റ്റില്‍നിന്ന് പരിരരക്ഷ ലഭിച്ചു. അതേസമയം, മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകും.
രണ്ടാഴ്ചയില്‍ ഒരിക്കലുള്ള തിങ്കളാഴ്ച രാവിലെ 10 മുതല്‍ 11 മണിവരെ മൂന്ന് മാസം അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നില്‍ ഹാജരാകണം, കേസുമായി ബന്ധപ്പെട്ട ആരെയും സ്വാധീനിക്കാന്‍ പാടില്ല, ജാമ്യ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം എന്നീ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസ് സംബന്ധമായ തെളിവെടുപ്പിന് അറസ്റ്റ് ചെയ്താല്‍ അന്നുതന്നെ 50,000 രൂപ വീതം ജാമ്യമുള്ള രണ്ടുപേരുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പരാതിയിലെയും പൊലീസിന് നല്‍കിയ മൊഴിയിലെയും വൈരുധ്യങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചു. പരാതിക്കാരിക്ക് പ്രതിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ താൽപര്യം ഇല്ലാത്തതും ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞു. പരാതി നൽകാൻ സമ്മര്‍ദം ഉണ്ടായോ എന്നും സംശയമുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിലെ അസ്വഭാവികതയും രണ്ട് വര്‍ഷത്തിലേറെ കഴിഞ്ഞ് കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയതിലെ പൊരുത്തക്കേടും കോടതി ചൂണ്ടിക്കാട്ടി.
പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് ശരീരത്തില്‍ മുറിവുകളേല്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ അഭിഭാഷക ടി. ഗീനകുമാരി വാദിച്ചു. സമാനരീതിയില്‍ ക്രൂര പീഡനം നടത്തിയ കേസില്‍ പ്രതിക്ക് ഇതേ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെന്നും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. പരാതിക്കാരി ലൈംഗിക അതിക്രമം നടന്ന ശേഷവും പ്രതിയുമായി ചാറ്റ് ചെയ്തതില്‍നിന്ന് ബലാത്സംഗക്കുറ്റം എങ്ങനെ ചുമത്താനാകുമെന്നും കോടതി ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

