ജമീലയുടെ മരണത്തിലും സംശയമുന്നയിച്ച് ബന്ധുക്കൾ
text_fieldsകളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ച എറണാകുളം കുന്നുകര സ്വദേശിനി കെ.എ. ജമീലയുടെ (53) ബന്ധുക്കളും സംശയമുന്നയിച്ച് രംഗത്ത്. ജൂലൈ 13ന് കോവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽനിന്നാണ് മെഡിക്കൽ കോളജിൽ ഇവരെ കൊണ്ടുവന്നത്. രണ്ട് ദിവസത്തിനുശേഷം ഫോൺ ചെയ്തപ്പോൾ, ചൂടുവെള്ളം കൊടുത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം വിളിക്കുമ്പോൾ ശക്തമായ ശ്വാസതടസ്സത്താൽ ബുദ്ധിമുട്ടി സംസാരിക്കുന്നതായാണ് അനുഭവപ്പെട്ടതെന്ന് മകൾ ഖൈറുന്നിസ പറഞ്ഞു. ശ്വാസം കിട്ടുന്നില്ലെന്നും മറ്റെവിടേക്കെങ്കിലും കൊണ്ടുപോകണമെന്നും മാതാവ് ആവശ്യപ്പെട്ടു. പിന്നീട് ഫോണിൽ സംസാരിക്കാൻ കഴിഞ്ഞില്ല. പകരം വിഡിയോകാൾ വഴി കാണുകയായിരുന്നു.
യന്ത്രസഹായങ്ങളോടെ കിടക്കുന്ന അവർ കണ്ണടച്ച് സംസാരിക്കാത്ത നിലയിലായിരുന്നു. ചോദിക്കുന്നതിന് തല അനക്കി മറുപടി പറയും. ഇതിനിടെ, കോവിഡ് പരിശോധനഫലം നെഗറ്റിവായത് അറിഞ്ഞ് മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഡോക്ടറോട് ചോദിച്ചപ്പോൾ, ചികിത്സ എല്ലായിടത്തും ഒരുപോലെയാണെന്നാണ് പറഞ്ഞത്. പണച്ചെലവ് ഉണ്ടാകുമെന്നും പറഞ്ഞു.
പിന്നീട് 30ന് ആശുപത്രിയിൽനിന്ന് വിളിപ്പിച്ച് ജമീല അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മുറിച്ചെടുത്ത നിലയിൽ കൈമാറി. ആഗസ്റ്റ് 17നാണ് മരിച്ചത്. ഇതിനിടെ, എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞ ഖൈറുന്നിസ, ഡോക്ടറുടെ വെളിപ്പെടുത്തലും സാഹചര്യങ്ങളും ഓർക്കുമ്പോൾ സംശയം വർധിക്കുകയാണെന്നും വ്യക്തമാക്കി. അഭിഭാഷകനുമായി ആലോചിച്ച് പൊലീസിൽ പരാതി നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.